എസ്.എൻ.ഡി.പി പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം
text_fieldsകൃഷ്ണദാസിന്റെ വീട്ടിലെ
ജനൽചില്ല് കല്ലേറിൽ തകർത്തനിലയിൽ
തിരുവള്ളൂർ: വില്യാപ്പള്ളി പഞ്ചായത്തിലെ കീഴലിൽ എസ്.എൻ.ഡി.പി പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ആക്രമണം. കീഴൽ വൈശാലിയിൽ കൃഷ്ണദാസിന്റെ വീടിനുനേരെയാണ് ഞായറാഴ്ച അർധരാത്രിയോടെ ആക്രമണം നടന്നത്.കല്ലേറിൽ വീടിന്റെ മുകൾഭാഗത്തെ ജനൽചില്ലുകൾ തകർന്നു. പ്രതികൾ ഹെൽമറ്റും മാസ്കും ധരിച്ച് ബൈക്കിലെത്തി കല്ലെറിയുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല.
രണ്ടുമാസം മുമ്പും ഇതേ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. വടകര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രന്റെ മകന്റെ ഭാര്യാപിതാവാണ് കൃഷ്ണദാസ്. നേരത്തെ രണ്ടുതവണ രവീന്ദ്രന്റെ വീടിനും വാഹനത്തിനും നേരെ മാസങ്ങൾക്ക് മുമ്പ് ആക്രമണമുണ്ടായിരുന്നു.യൂനിയൻ പ്രസിഡൻറിന് നേരെ ആക്രമണവും വൈസ് പ്രസിഡൻറ് ഹരിമോഹന്റെ വീടിനും വാഹനത്തിനും നേരെയും മുമ്പ് ആക്രമണം നടന്നിരുന്നു.
എസ്.എൻ.ഡി.പി നേതാക്കളുടെയും ഇവരുടെ ബന്ധുക്കളുടെയും വീടിനുനേരെ ആറാം തവണയാണ് ആക്രമണമുണ്ടാകുന്നത്. നേരത്തെ നടന്ന ആക്രമണങ്ങളിൽ വടകര പൊലീസ് കേസെടുക്കുകയല്ലാതെ പ്രതികൾക്കെതിരെ അറസ്റ്റ് നടപടി ഉണ്ടായിരുന്നില്ല. നടപടിയില്ലാത്തതാണ് തുടർച്ചയായി ആക്രമണം അഴിച്ചുവിടാൻ പ്രചോദനമാകുന്നതെന്ന് എസ്.എൻ.ഡി.പി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

