Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരപ്പിള്ളിക്കെതിരെ...

അതിരപ്പിള്ളിക്കെതിരെ കോണ്‍ഗ്രസ്

text_fields
bookmark_border
അതിരപ്പിള്ളിക്കെതിരെ കോണ്‍ഗ്രസ്
cancel

തിരുവനന്തപുരം: അപ്രസക്തവും പ്രയോജനരഹിതവുമായ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള  നീക്കത്തിനുപിന്നില്‍  വൈദ്യുതി ബോര്‍ഡിലെ ‘നിര്‍മാണ ലോബി’യുടെ നിക്ഷിപ്ത താല്‍പര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പദ്ധതിയുടെ പ്രയോജനത്തെക്കാള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി കാരാറുകാര്‍ക്കും അധികാരികള്‍ക്കും വന്‍ സാമ്പത്തിക നേട്ടമുണ്ടാനുമുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. പദ്ധതിക്കെതിരെ ഉയര്‍ന്നിട്ടുള്ള അഭിപ്രായത്തിന് ആധാരമായ കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല.

ആവശ്യമായ ജലലഭ്യത ഇല്ളെന്നും ലക്ഷ്യമിട്ട വൈദ്യുതി ഉല്‍പാദിക്കാനാവില്ളെന്നും ഏവര്‍ക്കും അറിയാം. അതേസമയം പദ്ധതി നടപ്പായാല്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കുടിവെള്ളവും ജലസേചനസൗകര്യങ്ങളും ഇല്ലാതാകും. ആദിവാസി സമൂഹത്തിന്‍െറ ജീവിതത്തെയും ആവാസവ്യവസ്ഥയെയും അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിരപ്പിള്ളി-വാഴച്ചാല്‍ വിനോദസഞ്ചാരത്തിനും പ്രതികൂലമാകും. ഇക്കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ആഗോള താപനത്തിന്‍െറയും കാലാവസ്ഥാ വ്യതിയാനത്തിന്‍െറയും കെടുതികള്‍ കേരളം നേരിട്ട് അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്ന സന്ദര്‍ഭത്തില്‍ അവശേഷിക്കുന്ന പച്ചപ്പ് പോലും ഇല്ലാതാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അതിരപ്പിള്ളിയില്‍ അണകെട്ടാന്‍ സമ്മതിക്കില്ല –രമേശ് ചെന്നിത്തല
അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ യു.ഡി.എഫ് സമ്മതിക്കില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് യു.ഡി.എഫിന്‍െറ നിലപാട് അറിയിച്ച് വാഴച്ചാലില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനായി വനം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് വനം വകുപ്പിന് കെ.എസ്.ഇ.ബി കത്തെഴുതിയതായി  മാധ്യമങ്ങളില്‍ കണ്ടു. ഇതിന് കെ.എസ്.ഇ.ബിക്ക് എങ്ങനെ ധൈര്യമുണ്ടായി. കത്തെഴുതിയിട്ടുണ്ടെങ്കില്‍ ആ കത്ത് ഉടന്‍ പിന്‍വലിക്കണം. വൈദ്യുതി മന്ത്രി അറിയാതെ കെ.എസ്.ഇ.ബി ഇങ്ങനെയൊരു കത്ത് എഴുതാനിടയില്ല. 

എല്ലാ കക്ഷികളുമായി ആലോചിച്ച് അഭിപ്രായ സമന്വയമുണ്ടാക്കിയിട്ടേ അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് തീരുമാനത്തിലത്തെൂ എന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നത്. അങ്ങനെയെങ്കില്‍ ഈ കത്ത് എഴുതിയത് നിയമസഭയില്‍ പറഞ്ഞതിന്  നേര്‍വിപരീതമായിപ്പോയി. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ചര്‍ച്ചക്കോ സമവായത്തിനോ യു.ഡി.എഫ് തയാറല്ല. യു.ഡി.എഫ് ഈ നാട്ടിലെ ജനങ്ങളുടെയും ആദിവാസികളുടെയും ഒപ്പമാണ്.അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആദ്യം കോണ്‍ഗ്രസിന്‍െറയും അഭിപ്രായം. യു.ഡി.എഫിലും അങ്ങനെ കരുതുന്നവരുണ്ടായിരുന്നു. ജൂണ്‍ 26ന് ഇവിടം സന്ദര്‍ശിച്ചപ്പോഴാണ് അതിരപ്പള്ളിയുടെ ജൈവവൈവിധ്യം സംബന്ധിച്ച് മനസ്സിലാക്കാനായത്. അത്  യു.ഡി.എഫില്‍ അവതരിപ്പിച്ച്  ചര്‍ച്ച ചെയ്തതോടെ പദ്ധതി വേണമെന്ന അഭിപ്രായം എല്ലാവരും തിരുത്തിയെന്ന് ചെന്നിത്തല പറഞ്ഞു. 169 മെഗാവാട്ട് വൈദ്യുതിക്കായി 1500 കോടി രൂപ ചെലവഴിക്കേണ്ട കാര്യമില്ല. ലോകം മുഴുവന്‍ വന്‍കിട ഡാമുകള്‍ ഡി കമീഷന്‍ ചെയ്യുന്ന കാലമാണിത്. ചെറുകിട പദ്ധതികള്‍ക്കാണ് ഇന്ന് പ്രസക്തി. സോളാര്‍ പോലെയുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നിരിക്കേ ഇത്രയേറെ ജൈവവൈവിധ്യം നശിപ്പിക്കുന്നതിന് അര്‍ഥമില്ല. 

ആദിവാസികളുടെ ജീവിതവും  70 കോടി മരങ്ങളും നശിപ്പിച്ച് അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ടതില്ല. നെടുമ്പാശേരി വിമാനത്താവളം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് സോളാര്‍ വൈദ്യുതിയിലാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.പരിസ്ഥിതി നശീകരണത്തിന്‍െറ ഫലമാണ് ഡല്‍ഹിയില്‍ കാണുന്നത്. മലിനീകരണം മൂലം ഒരാഴ്ചക്കാലം സ്കൂളുകള്‍ അടച്ചിടേണ്ടി വന്നു. ഡല്‍ഹിയിലെപ്പോലെ ശുദ്ധവായുവില്ലാത്ത അവസ്ഥ കേരളത്തിലും സംഭവിക്കാന്‍ പാടില്ളെന്ന് ചെന്നിത്തല പറഞ്ഞു. പത്തനംതിട്ടയിലെ ചെമ്പന്‍മുടിയില്‍ ക്വാറി മാഫിയക്കെതിരെയുള്ള ജനങ്ങളുടെ സമരത്തില്‍ പങ്കെടുത്തത് അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിക്കാനുള്ള സമരങ്ങളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടി.യു.രാധാകൃഷ്ണന്‍, ഒ.അബ്ദുറഹ്മാന്‍കുട്ടി, ജോസ് വള്ളൂര്‍, ബിജു കാവുങ്ങല്‍, എം.മോഹന്‍ദാസ്, വാഴച്ചാല്‍ ആദിവാസി മൂപ്പത്തി വി.കെ.ഗീത, ജാനകി, ഇന്ദിര, ജോസ് പാറയ്ക്കല്‍, പി.കെ.ജേക്കബ്, ഐ.എ.അബ്ദുല്‍ മജീദ്, ജോസഫ് ചാലിശേരി,ടി.എ.ആന്‍േറാ, മേരി നളന്‍, ജെയിംസ് പോള്‍, അഡ്വ. സി.ജി.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athirapally power project
News Summary - athirapally power project
Next Story