അസി. എൻജിനീയർമാർ 28 മുതൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയാൽ മതി
text_fieldsകോട്ടയം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർമാരെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ മാർച്ച് അവസാനം വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്നൊഴിവാക്കി. ഇവർ നേതൃത്വം നൽകുന്ന സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ 27 വരെ പ്രവർത്തിക്കേണ്ടതില്ല.
28 മുതൽ ടീമുകൾ പ്രവർത്തനം ആരംഭിച്ചാൽ മതി. സാമ്പത്തിക വർഷാവസാനം അസിസ്റ്റന്റ് എൻജിനീയർമാർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോവുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിപ്രവർത്തനം അവതാളത്തിലാകുമെന്ന് ‘മാധ്യമം’ തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയർമാരടക്കം 48 പേരെയാണ് സ്റ്റാറ്റിക് സർവൈലൻസ് ടീം ലീഡർമാരാക്കിയത്.
ജില്ലയിൽ മാത്രമാണ് അസിസ്റ്റന്റ് എൻജിനീയർമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിട്ടത്. ഇതിനെതിരെ കരാറുകാരും രംഗത്തുവന്നിരുന്നു. ഇവർ ഇല്ലാതായാൽ കരാറുകാരുടെ ബിൽ മാറൽ അടക്കം ജോലികൾ മുടങ്ങും. സെക്രട്ടറിമാർ മറ്റ് ജോലികൾക്കു പോവുമ്പോൾ ചുമതല കൈമാറാമെങ്കിലും അസിസ്റ്റന്റ് എൻജിനീയർമാരുടെ ചുമതല ആർക്കും നൽകാനാവില്ല. മാർച്ച് അവസാനമായതിനാൽ തിടുക്കപ്പെട്ട് പദ്ധതിപ്രവർത്തനം പൂർത്തിയാക്കാനുള്ള തിരക്കിലാണ് കരാറുകാർ. ഇതിനിടയിൽ അസിസ്റ്റന്റ് എൻജിനീയർമാർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പ്പൊൽ ഇവർക്ക് തിരിച്ചടിയാവും.
അസിസ്റ്റന്റ് എൻജിനീയർമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത് തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതിപ്രവർത്തനങ്ങൾക്ക് പണം ചെലവഴിപ്പിക്കാനാകാതെ ഫണ്ട് സർക്കാറിലേക്ക് തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിഷയത്തിൽ കോട്ടയം നഗരസഭ വൈസ്ചെയർമാൻ ബി. ഗോപകുമാർ പ്രതികരിച്ചത്.
കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം, പാലാ നഗരസഭകളിലെയും മറ്റ് തദ്ദേശസ്ഥാപനങ്ങളിലെയും 26 സെക്രട്ടറിമാരെയും ടീം ലീഡർമാരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വ്യാജമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധ പ്രവൃത്തികളും പരിശോധിക്കുകയാണ് സ്റ്റാറ്റിക് സർവൈലൻസ് സംഘത്തിന്റെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.