വിവാദങ്ങളുടെ പെരുമഴക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ വിവാദ പരമ്പരകളുടെ നടുവിൽ നിയമസഭാ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. ജൂൺ എട്ടു വരെയായി 32 ദിവസം നീളുന്നതാണ് 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനം. 2017-‘-18 വർഷത്തെ ബജറ്റ് പൂർണമായി പാസാക്കുകയാണ് സമ്മേളനത്തിെൻറ പ്രധാന ലക്ഷ്യം. സ്കൂളുകളിൽ മലയാള ഭാഷ നിർബന്ധമാക്കുന്നതുൾപ്പെടെ പ്രധാനപ്പെട്ട ബില്ലുകളും ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കും. സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ഒേട്ടറെ സംഭവങ്ങളും വിവാദങ്ങളും സഭയിൽ പ്രതിപക്ഷത്തിന് ആയുധമാകും. ഏറ്റവും ഒടുവിൽ ടി.പി. സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടി സുപ്രീംകോടതി റദ്ദ് ചെയ്തതും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
മന്ത്രി എം.എം മണിയുടെ വിവാദ പരാമർശങ്ങൾ, മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിൽ സർക്കാറിലുണ്ടായ ഭിന്നത, ജിഷ്ണുവിെൻറ മാതാവ് മഹിജയും കുടുംബാംഗങ്ങളും പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി, സംഭവത്തിൽ പൊതുപ്രവർത്തകർക്കെതിരെ കേസെടുത്ത് ജയിലിൽ അടച്ചത്, മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം, ഫോൺ കെണിയിൽ അകപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രെൻറ രാജി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ മലപ്പുറംവിരുദ്ധ പരാമർശം, പൊലീസ് നടപടികളിലെ വീഴ്ചകൾ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി രമൺശ്രീവാസ്തവയുടെ നിയമനം, യു.എ.പി.എ കേസുകൾ പുനഃപരിശോധിക്കൽ, ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനെതിരായ പാർട്ടി നടപടി, റേഷൻ വിതരണത്തിലെ സ്തംഭനം തുടങ്ങി പ്രതിപക്ഷത്തിന് സഭയിൽ ഉന്നയിക്കാൻ വിഷയങ്ങൾ ഏറെയാണ്. എന്നാൽ, കെ.എം. മാണിയെ മുന്നണിയിൽ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ എങ്ങുമെത്താതെ നിൽക്കുന്നതിനിടെ പരിചയ സമ്പന്നനായ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് കളം മാറുന്നത് പ്രതിപക്ഷനിരയെ ദുർബലമാക്കും.
ഇത്തവണത്തെ സമ്മേളനത്തിൽ ബജറ്റിലെ ധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി ആറു ദിവസവും (മൂന്നുദിവസം ബില്ലുകളും മൂന്നു ദിവസം പ്രമേയങ്ങളും) മാറ്റിവെച്ചിട്ടുണ്ട്. നിയമനിർമാണത്തിനായും ഏതാനും ദിവസങ്ങൾ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുറപ്പെടുവിച്ച നാല് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. സഭാ സമ്മേളനം ആരംഭിക്കുന്ന ചൊവ്വാഴ്ച 2017ലെ മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെൻറുകൾ (ഭേദഗതി) ഓർഡിനൻസിന് പകരമുള്ള ബില്ലിെൻറ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിെൻറ പരിഗണനയും നടക്കും.
സ്കൂളുകളിൽ മലയാള ഭാഷാ പഠനം നിർബന്ധമാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബിൽ അന്നേദിവസം അവതരിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യകാല നിയമസഭയുടെ സ്മരണകളുയർത്താനും പുതിയ അംഗങ്ങൾക്ക് മുൻഗാമികളെ സംബന്ധിച്ച ഓർമകൾ പങ്കുവെക്കാനും സമ്മേളനം ഉപകരിക്കും. 27ലെ സമ്മേളനം പൂർണമായും തത്സമയം സംേപ്രഷണം ചെയ്യുന്നതിനും ആലോചിക്കുന്നതായി സ്പീക്കർ വ്യക്തമാക്കി. ചൊവ്വാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗം പാസാക്കേണ്ട ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.