നിയമസഭ സമ്മേളനം ഇന്ന് മുതൽ; വേദിയാവുക കടുത്ത രാഷ്ട്രീയ പോരാട്ടത്തിന്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്നിരിക്കെ വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനം കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകും. തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി ഇരുപക്ഷവും സർവ അടവുകളും പുറത്തെടുക്കുേമ്പാൾ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് സഭാതലം മുഖരിതമാകും. സ്പീക്കറെ നീക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം. ഉമർ നൽകിയ നോട്ടീസും സഭ ചർച്ച ചെയ്യും. നോട്ടീസ് ചട്ടപ്രകാരമായതിനാൽ അനുമതി നൽകുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ജനുവരി 28 വരെയാണ് സമ്മേളനം നിശ്ചയിച്ചതെങ്കിലും വിവാദങ്ങളുടെ സാഹചര്യത്തിൽ ചുരുക്കുമോ എന്ന് വ്യക്തമല്ല. തദ്ദേശ വിജയത്തിെൻറ ആവേശവുമായാണ് ഭരണപക്ഷം വരുന്നത്. 100 ദിവസ കർമപരിപാടികളും പുതുവർഷ പ്രഖ്യാപനവും നടത്തിയതിന് പിന്നാലെ നയപ്രഖ്യാപനവും 15ന് അവതരിപ്പിക്കുന്ന ബജറ്റും ജനപ്രിയ പദ്ധതികൾ നിറഞ്ഞതാകും.
വികസനത്തിനും ക്ഷേമത്തിനും ഉൗന്നൽ നൽകുന്ന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പിനെ സമീപിക്കാനാണ് സർക്കാർ നീക്കം. എന്നാൽ, സ്വർണക്കടത്ത്, ഡോളർ കടത്ത് അടക്കം വിവാദങ്ങൾക്ക് വീണ്ടും ശക്തിപകരാൻ പ്രതിപക്ഷം ശ്രമിക്കും. കൂടുതൽ അഴിമതി ആരോപണങ്ങളും ഉന്നയിക്കും. സ്പീക്കറുടെ പി.എയെ ചോദ്യം ചെയ്യാൻ കസ്റ്റസ് നോട്ടീസ് നൽകിക്കഴിഞ്ഞു. സ്പീക്കറെ േചാദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നു. ഇൗ സാഹചര്യത്തിലാണ് പ്രതിപക്ഷം സ്പീക്കറെ നീക്കാൻ നോട്ടീസ് നൽകിയത്. 14 ദിവസത്തെ നോട്ടീസ് ആയതിനാൽ അത് അനുവദിക്കും.
നേരത്തേ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. സ്പീക്കർക്കെതിരായ ആക്ഷേപങ്ങൾ ചർച്ചയാക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. കിഫ്ബിയെക്കുറിച്ച് വിവാദ പരാമർശമുള്ള സി.എ.ജി റിപ്പോർട്ട് സഭയിൽ വെക്കും. ഇത് നേരത്തേ പുറത്തുവിട്ടതിന് മന്ത്രി തോമസ് െഎസക് പ്രിവിലജ് കമ്മിറ്റിക്ക് വിശദീകരണം നൽകേണ്ടിവന്നിരുന്നു. സമിതി റിപ്പോർട്ട് സഭയിൽ വരുമോ എന്ന് വ്യക്തമല്ല.
സഭയിെല എല്ലാവർക്കും പരിരക്ഷ ബാധകമെന്ന് സ്പീക്കർ
നിയമസഭപരിസരത്ത് എല്ലാവർക്കും പ്രത്യേക പരിരക്ഷ ബാധകമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. പരിരക്ഷ സഭാംഗങ്ങൾക്ക് മാത്രമല്ല. അറസ്റ്റിന് മുമ്പ് സ്പീക്കറുടെ അനുമതി വാങ്ങണം. സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയതിനെതിരെ നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയതിനെ സ്പീക്കറും ന്യായീകരിച്ചു.
അന്വേഷണത്തെ നിയമസഭ സെക്രേട്ടറിയേറ്റ് തടഞ്ഞിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കണം. നിയമസഭ സെക്രേട്ടറിയറ്റിെൻറയും നിയമസഭയുടെയും വിശ്വാസ്യത ഉറപ്പാക്കുന്ന, നടപടിക്രമങ്ങൾ പാലിക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. നടപടികൾ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് നിയമസഭ സെക്രട്ടറി ചെയ്തത്. ചട്ടം 165 നിയമസഭയിലെ എല്ലാവർക്കും ബാധകമാണ്. സഭയിലെ സ്റ്റാഫിനെതിെര നിയമനടപടി വേണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം.
നിയമസഭയുടെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് വരുന്ന മുറക്ക് സഭയിൽ െവക്കുമെന്ന് സ്പീക്കർ അറിയിച്ചു. കേരള കോൺഗ്രസ് രണ്ട് വിഭാഗവുമായി കൂടിക്കാഴ്ച നടത്തിവരുന്നു. രണ്ട് കൂട്ടരുമായി ജനുവരി എട്ടിന് വീണ്ടും ചർച്ച നടത്തുന്നുണ്ട്. അവരുടെ വാദങ്ങൾ പൂർണമായി കേട്ട ശേഷം തീരുമാനമെടുക്കുമെന്നും സ്പീക്കർ പറഞ്ഞു.
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം
കസ്റ്റംസിെൻറ ചോദ്യംചെയ്യലില്‍നിന്ന് സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പന് സംരക്ഷണമൊരുക്കാൻ നിയമസഭാംഗങ്ങള്‍ക്ക് നൽകുന്ന നിയമപരിരക്ഷ അദ്ദേഹത്തിനും ബാധകമാണെന്ന സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷം. നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് ഉൾപ്പെടെ രംഗത്തെത്തി. നിയമവ്യവസ്ഥ പരിപാലിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സ്വന്തം മുഖം രക്ഷിക്കുന്നതിന് നിയമസഭാചട്ടങ്ങളെ ദുര്‍വ്യാഖാനം ചെയ്ത് നിയമവ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഡോളർ കടത്തുപോലെ ഹീനമായ കേസിെൻറ അന്വേഷണത്തെ സ്പീക്കറും അദ്ദേഹത്തിെൻറ ഓഫിസും തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ഗൗരവമേറിയ കാര്യമാണ്. നിയമസഭാ സമാജികര്‍ക്കുള്ള ഭരണഘടന പ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയുടെയും സ്പീക്കറുടെ ഓഫിസിെൻറയും നിലപാട് നിയമാനുസൃതമല്ല.
നിയമസഭയില്‍തന്നെ മുമ്പ് ഇതുസംബന്ധിച്ച് സ്പീക്കറുടെ റൂളിങ് ഉണ്ടായിട്ടുണ്ട്. നിയമസഭാ വളപ്പില്‍നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രിവിലേജിെൻറ പരിധിയില്‍ വരില്ലെന്ന് അന്നത്തെ നിയമസഭാ സ്പീക്കര്‍ റൂളിങ് നല്‍കിയിട്ടുണ്ട്. നിയമസഭാ സമാജികര്‍ക്കുള്ള പരിരക്ഷ അല്ലാത്തവര്‍ക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിങ്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്. തനിക്ക് ഭയമില്ലെന്ന് വാർത്തസമ്മേളനത്തില്‍ പറയുന്ന സ്പീക്കര്‍ എങ്കില്‍ എന്തിനാണ് സ്വന്തം േപഴ്സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
കസ്റ്റംസിെൻറ ചോദ്യം ചെയ്യലില്‍നിന്ന് സ്പീക്കറുടെ അസി. സെക്രട്ടറിക്ക് സംരക്ഷണമൊരുക്കുന്ന നടപടി നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ പറഞ്ഞു. നിയമസഭാംഗങ്ങള്‍ക്ക് പരിരക്ഷ നൽകുന്ന ചട്ടം വളച്ചൊടിച്ചാണ് ജീവനക്കാരനെ സംരക്ഷിക്കാന്‍ നോക്കുന്നത്. ഇക്കാര്യത്തിൽ നിയമസഭാ സെക്രട്ടറി തികച്ചും തെറ്റായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് സ്പീക്കറുടെ ഓഫിസ് സംശയനിഴലിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമാജികരുടെ അവകാശം മറ്റുള്ളവർക്കില്ലെന്ന് മുൻകാല റൂളിങ്
കേരള നിയമസഭയിൽ സാമാജികർക്കുള്ള പ്രത്യേക അവകാശം മറ്റുള്ളവർക്കില്ലെന്ന് മുൻ സ്പീക്കറുടെ റൂളിങ്. 1973ൽ ജീവനക്കാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്നത്തെ സ്പീക്കർ മൊയ്തീൻകുട്ടിഹാജിയാണ് റൂളിങ് നൽകിയത്. 1973ൽ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് നിയമസഭവളപ്പില്നിന്ന് ചില ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭയിൽ സി.ബി.സി. വാര്യർ ഇക്കാര്യം ഉന്നയിച്ചു.
ജീവനക്കാരുടെ അറസ്റ്റ് പ്രിവിലേജിെൻറ പരിധിയിൽ വരില്ലെന്നായിരുന്നു അന്ന് സ്പീക്കർ റൂളിങ് നൽകിയത്. ചട്ടം 164 അനുസരിച്ച അറസ്റ്റിന്മേലായിരുന്നു അന്ന് റൂളിങ്. ഇതിെൻറ തൊട്ടടുത്ത ചട്ടമാണ് 165. അതിനും ഇൗ റൂളിങ് ബാധകമാണെന്ന വാദം ഉയർന്നിട്ടുണ്ട്. ചട്ടം 165 അംഗങ്ങൾക്ക് പുറമെ മറ്റുള്ളവർക്കും ബാധകമാണെന്നാണ് നിയമസഭ സെക്രേട്ടറിയറ്റ് നിലപാട് എടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.