വികസനം കവചം, ക്ഷേമം ആയുധം: പിണറായി ബ്രാൻഡിൽ ഹാട്രിക്കിന് സി.പി.എം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമായി ഉൾക്കൊണ്ടും ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ക്ഷേമവും വികസനവും കവചമാക്കിയുമാണ് പിണറായി വിജയന്റെ നായകത്വത്തിൽ ഇടതുമുന്നണി മൂന്നാം ഊഴത്തിന് തയാറെടുക്കുന്നത്. ആഴത്തിൽ ഇഴകീറിയുള്ള സ്ഥാനാർഥി നിർണയവും താഴേത്തട്ട് വരെയുള്ള സംഘന സംവിധാനം ശക്തിപ്പെടുത്തിയതും മുതൽ സർക്കാറിന്റെ അവസാന പ്രഖ്യാപനങ്ങളിൽ വരെ വിജയത്തുടർച്ചയുടെ ശക്തമായ പ്രതീക്ഷ പ്രകടം. ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ ജനപ്രീതി, 2021-ൽ ലഭിച്ച വലിയ വിജയത്തിന് സമാനം ഇപ്പോഴും നിർണായക ഘടകമാണെന്നതാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം. ഇത്തവണയും വികസന നായകനെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ തന്നെയാണ് എൽ.ഡി.എഫിന്റെ പ്രധാന ആയുധം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമാനുകൂല്യങ്ങളുടെ വർധനയും കുടുംബ പെൻഷനുമടക്കം പ്രഖ്യാപിച്ചപ്പോൾ വിട്ടു പോയത് സർക്കാർ ജീവനക്കാരുടെ കാര്യമാണ്. ഡി.എ ഗഡുക്കളും അവയുടെ കുടിശ്ശികയും പങ്കാളിത്തം പെൻഷൻ പിൻവലിച്ച് അഷ്വേർഡ് പെൻഷൻ നടപ്പാക്കലും ശമ്പള പരിഷ്കരണ കമീഷൻ പ്രഖ്യാപനവുമെല്ലാമായി ഈ വിഭാഗത്തെയും കാര്യമായി പരിഗണിച്ചു.
ശബരിമല യുവതി പ്രവേശത്തിലെ നിലപാട് മയപ്പെടുത്തോടെ ഏറെ സി.പി.എമ്മിനെ വേട്ടയാടിയിരുന്നു ‘ആചാര പ്രശ്നം’ പരിഹരിക്കപ്പെട്ട എന്ന ആശ്വസവുമുണ്ട്. ഒപ്പം കോശി കമ്മീഷൻ റിപോർട്ട് പുറത്തുവിട്ടതും പി.എസ്.സി പ്രായം ഉയർത്തിയതും കൃത്യമായ വോട്ടുനീക്കം തന്നെയാണ്. പത്ത് വർഷത്തെ ഇടതുസർക്കാറിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി മൂന്ന് മേഖലകളിലായി വികസന മുന്നേറ്റ ജാഥകൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ തുടക്കമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടടുത്ത ദിവസങ്ങളിൽ പാർട്ടി മെഷനറി പ്രധാനമായും ഉന്നംവെച്ചത് വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്നതിലായിരുന്നു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിൽ വിഹിതത്തിൽ 6.37 ശതമാനത്തിന്റെ വർധനവുണ്ടായതായി എന്നതാണ് മുന്നണിയുടെ മറ്റൊരു ശുഭപ്രതീക്ഷ. 140 നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ, ഏകദേശം 57 മണ്ഡലങ്ങളിൽ ഇപ്പോഴും ഇടതുപക്ഷത്തിനാണ് മുൻതൂക്കമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പിന്നിലായ മണ്ഡലങ്ങളിൽ പലതും 1,000 മുതൽ 10,000 വരെയുള്ള ചെറിയ വോട്ടിങ് വ്യത്യാസത്തിലാണ്.ന്യൂനപക്ഷ വോട്ടുകൾ പൂർണമായും തങ്ങളെ കൈവിട്ടിട്ടില്ലെന്നും ഏകദേശം നാലിലൊന്ന് ന്യൂനപക്ഷ വോട്ടുകൾ ഇപ്പോഴും തങ്ങളുടെ പക്ഷത്തുണ്ടെന്നും എൽ.ഡി.എഫ് നേതൃത്വം വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

