നിയമസഭ തെരഞ്ഞെടുപ്പ്; മുന്നണികളിൽ പൊട്ടിത്തെറി
text_fieldsതിരുവനന്തപുരം നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻ കുട്ടിയുടെയും എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെയും പ്രചാരണ പോസ്റ്ററുകൾ നിറഞ്ഞപ്പോൾ
തിരുവനന്തപുരം: മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, എ.എൻ. രാധാകൃഷ്ണൻ, കരമന ജയൻ, ജി. കൃഷ്ണകുമാർ എന്നിവരെ ആദ്യഘട്ടപട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ ബി.ജെ.പിക്കുള്ളിൽ അതൃപ്തി. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണമാണുണ്ടായിരുന്നത്. തിരുവനന്തപുരം സെൻട്രലിൽ സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനെ അവിടെ സ്ഥാനാർഥിയാക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
തൃശൂരിൽ മൽസരിക്കാൻ ആഗ്രഹിച്ച എം.ടി. രമേശാകട്ടെ ആ സീറ്റ് കിട്ടാത്തതിനെ തുടർന്നുളള അതൃപ്തിയിലാണ് മൽസരത്തിനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും വിവരമുണ്ട്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയ ബി. ഗോപാലകൃഷ്ണനെ മാറ്റി മണ്ഡലം ട്വന്‍റി ട്വന്‍റിക്ക് നൽകിയതിൽ അദ്ദേഹം അതൃപ്തനാണ്. തനിക്ക് കൊടുങ്ങല്ലൂർ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് ഗോപാലകൃഷ്ണൻ പരസ്യമായി പറയുന്നു. അനുനയിപ്പിക്കാൻ അദ്ദേഹത്തിന് ഗുരുവായൂർ നൽകുമെന്നാണ് വിവരം.
. നിരന്തരം അവഗണന തുടരുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ഒറ്റക്ക് മൽസരിക്കാൻ ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് തീരുമാനിച്ചു. പാറശാല സീറ്റ് പ്രതീക്ഷിച്ചിരുന്ന കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ പരസ്യമായി ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പി അധ്യക്ഷൻ മൽസരിക്കുന്ന നേമത്ത് ഉൾപ്പെടെ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം.
ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുമായി വർഷങ്ങളായി എൻ.ഡി.എയിൽ ഉറച്ചുനിൽക്കുന്ന പാർട്ടികൾക്ക് അത് നൽകാതെ ഇന്നലെ വന്ന ട്വന്‍റി ട്വന്‍റിക്ക് അധിക പ്രാധാന്യവും നിർണായക സീറ്റുകളും നൽകിയത് ഘടകകക്ഷികളിൽ കടുത്ത നീരസത്തിന് കാരണമായിട്ടുണ്ട്. ബി.ഡി.ജെ.എസിനേയും ട്വന്‍റി ട്വന്‍റിയേയും മാത്രം പ്രീണിപ്പിക്കുകയാണ് ബി.ജെ.പി നേതൃത്വം ചെയ്യുന്നതെന്ന ആക്ഷേപവും അവർ ഉന്നയിക്കുന്നു. ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പ്രശ്നങ്ങൾ മറ്റ് പല മണ്ഡലങ്ങളിലേക്കും വ്യാപിക്കുകയാണ്.
മുൻനിര മണ്ഡലമായ ആറന്മുള ബി.ഡി.ജെ.എസിന് നൽകുന്നതിനോടും ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ എതിർപ്പ് പ്രകടിപ്പിക്കുകയാണ്. കോന്നിയിലും അടൂരിലും സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാത്തതിൽ പത്തനംതിട്ട ബി.ജെ.പിയിൽ പ്രശ്നമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

