ഡോക്ടറെ കൈയേറ്റം ചെയ്തു; ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്
text_fieldsചെറുതോണി: ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്. ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയുടെ ഭർത്താവ് സന്തോഷ്, സന്തോഷിെൻറ സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് അത്രിക്രമിച്ചുകടക്കൽ, പകർച്ചവ്യാധി നിരോധന നിയമം ലംഘിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചേലച്ചുവട് സി.എസ്.െഎ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
സൗമ്യയുടെ ഭർത്താവും ബന്ധുക്കളും സഹോദരിയുടെ പനി ബാധിച്ച മകളെ ഡോക്ടറെ കാണിക്കാനാണ് ആശുപത്രിയിൽ എത്തിയത്. കോവിഡ് രോഗി ഉൾപ്പെടെ മാസ്ക് ധരിക്കാതെയും സമൂഹ അകലം പാലിക്കാതെയും എത്തിയത് ചോദ്യം ചെയ്ത ഡോക്ടറെ കൈയേറ്റം ചെയ്തെന്നാണ് പരാതി. ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോ. അനൂപ് ബാബുവിനെ മർദിക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തതായി അഡ്മിനിസ്ട്രേറ്റർ ഫാ. രാജേഷ് പത്രോസ് കഞ്ഞിക്കുഴി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് ആദ്യം കേസെടുക്കാതെ തിരിച്ചുപോയെങ്കിലും വീണ്ടും തിരിച്ചെത്തി കേസെടുക്കുകയായിരുന്നു. കോവിഡ് ചികിത്സയിലിരുന്നവർ മാനദണ്ഡങ്ങൾ പാലിക്കാതെ വന്നത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്നും പരാതിയിലുണ്ട്.
ഡോ. അനൂപിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യക്കുറവുമൂലം തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.