മാരകായുധങ്ങളുമായി ആക്രമണം: പ്രതികൾ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: മാരകായുധങ്ങളുമായി അക്രമണം നടത്തിയ പ്രതികൾ പിടിയിലായി. പാവുമ്പ കാളിയമ്പലം കുട്ടത്തേത് വടക്കതിൽ ബിനു എന്ന തബൂക്ക് (26), പാവുമ്പ ചെറുവേലി കിഴക്കതിൽ ശ്രീക്കുട്ടൻ(24), പാവുമ്പ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതിൽ രാജേഷ് (24) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പാവുമ്പ സ്വദേശിയായ അനിൽകുമാറിനെയാണ് ഇവർ അക്രമിച്ചത്.
മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പിനോടനുബന്ധിച്ച് ബുധനാഴ്ച രാത്രി നടത്തിയ നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷത്തിൽ പ്രതികൾക്ക് മർദനമേറ്റിരുന്നു. അനിൽകുമാറും മർദിച്ച സംഘത്തിൽ ഉൾപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് രാത്രി 10.30 മണിയോടെ ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ വന്ന അനിൽകുമാറിനെ വെട്ടത്തേത്ത് ജങ്ഷനിൽ വച്ച് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
കമ്പിവടിയും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് അടിച്ച് താഴെയിട്ട ശേഷം മർദിച്ച് അവശനാക്കുകയായിരുന്നു. കൂടാതെ അനിൽകുമാറിന്റെ സ്കൂട്ടറും നടത്തിവരുന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഗ്ലാസ് ഷീറ്റും പ്രതികൾ അടിച്ചുതകർത്തു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷമീർ, എ.എസ്.ഐ ജോയ്, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.