കരിമ്പുഴ വന്യജീവി സങ്കേതമാക്കി; ആശങ്കയൊഴിഞ്ഞ് ഏഷ്യയിലെ ഗുഹ മനുഷ്യർ
text_fieldsനിലമ്പൂർ: കരിമ്പുഴ വന്യജീവി സങ്കേതമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ കാടിറങ്ങേണ്ടിവരുമെന്ന ആശങ്കയൊഴിഞ്ഞ് ഏഷ്യയിലെ ഗുഹവാസികളായ ചോലനായ്ക്കർ. ന്യൂ അമരമ്പലം സംരക്ഷിത വനവും വടക്കേകോട്ട മലവാരത്തിലെ നിക്ഷിപ്ത വനവും അടങ്ങുന്ന നീലഗിരി ബയോസ്ഫിയറിലെ 227.97 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് വന്യജീവി സങ്കേതമാക്കി വിജ്ഞാപനമിറക്കിയത്. ഗോത്രവർഗ വിഭാഗക്കാരായ ഈ കൂട്ടരുടെ അധിവാസ മേഖല സങ്കേതത്തിൽനിന്ന് ഒഴിവാക്കിയതാണ് കുടുംബങ്ങൾക്ക് ആശ്വാസകരമായത്.
ന്യൂ അമരമ്പലം സംരക്ഷിത വനത്തിെൻറ ഉള്‍ഭാഗത്തുള്ള 2.50 ഹെക്ടര്‍ ഭൂമിയാണ് ഇവരുടെ വാസസ്ഥലമായി കണ്ട് വന്യജീവി സങ്കേതത്തില്‍നിന്ന് ഒഴിവാക്കിയത്. പട്ടികവര്‍ഗ ഗോത്രവര്‍ഗങ്ങള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കുമുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങള്‍ അനുസരിച്ചുള്ള അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് ചോലനായ്ക്കര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
രാജ്യത്ത് അവശേഷിക്കുന്ന പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കർ നിലമ്പൂർ കാടുകളിലാണ് അധിവസിക്കുന്നത്. കരുളായി ഉൾവനത്തിലെ മാഞ്ചീരി, അച്ചനള, നാഗമല തുടങ്ങിയ വനാന്തരങ്ങളിലെ ഗുഹകളിലും സെറ്റിൽമെൻറ് കോളനികളിലുമാണ് ഇവരുടെ വാസം. സമുദ്ര നിരപ്പിൽനിന്ന് രണ്ടായിരത്തിഅഞ്ഞൂറിലധികം ഉയരത്തിലാണ് ഇവരുടെ ആവാസകേന്ദ്രങ്ങൾ കൂടുതലുമുള്ളത്. മലദൈവങ്ങളെ ആരാധിച്ചുപോരുന്ന ഈ വിഭാഗത്തിന് ഉത്സവങ്ങളില്ല. വിവാഹമാണ് പ്രധാന ആഘോഷം.
1982ൽ കരുളായി ജനവാസകേന്ദ്രത്തിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള മാഞ്ചീരിയിൽ വീടുകൾ നിർമിച്ച് ഇവരെ കുടിയിരുത്തിയെങ്കിലും മൂന്ന് കുടുംബങ്ങൾ ഒഴികെ മറ്റുള്ളവർ വീണ്ടും കാടുകയറി. കിർത്താഡ്സിെൻറ കണക്കുപ്രകാരം 362 ആണ് ഇവരുടെ നിലവിലെ ജനസംഖ്യ. പുതിയ കണക്കുപ്രകാരം വഴിക്കടവ് റേഞ്ചിലെ പുഞ്ചക്കൊല്ലി, അളക്കൽ കോളനിയിൽ അധിവസിക്കുന്ന കാട്ടുനായ്ക്ക കുടുംബങ്ങളിൽ ചിലർ ചോലനായ്ക്ക പട്ടികയിൽ അടുത്തിടെ ഇടം നേടിയിട്ടുണ്ട്.
യഥാർഥത്തിൽ 222 ആണ് ചോലനായ്ക്കരുടെ യഥാർഥ കണക്കെന്ന് ആധികാരിക പഠനങ്ങൾ സൂചിപ്പിക്കുന്നു. ചോലനായ്ക്ക വിഭാഗത്തിലെ പുതുതലമുറ പരിവർത്തനത്തിന് വിധേയരാവുന്നുണ്ടെങ്കിലും മുതിർന്നവർ തനിമവിടാതെ ഗോത്ര സംസ്കൃതി നിലനിർത്തിപോരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.