മന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം: ‘എന്റെ ആശമാരെ വെയിലത്തുനിർത്തുന്നതിൽ വിഷമമുണ്ടെന്നും സമരം നിർത്തണമെന്നും മന്ത്രി പറഞ്ഞു’
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ആരോഗ്യ മന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയും പരാജയം. ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നുപോലും മന്ത്രി പരിഗണിച്ചില്ലെന്നും പേരിനുവേണ്ടി മാത്രമാണ് ചർച്ച നടത്തിയതെന്നും സമരക്കാർ പറഞ്ഞു. എന്റെ ആശമാരെ വെയിലത്തുനിർത്തുന്നതിൽ വിഷമമുണ്ടെന്നും സമരം നിർത്തി പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടതായും ഉപദേശം മാത്രമാണ് നൽകിയതെന്നും മന്ത്രിയുമായി ചർച്ചയിൽ പങ്കെടുത്ത സമരസമിതി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഒരുഫോർമുല എങ്കിലും മുന്നോട്ട് വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന തരത്തിലാണ് മന്ത്രി പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു.
രാവിലെ നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ വിനയ് ഗോയൽ നടത്തിയ ചർച്ചയും പരാജയമായിരുന്നു. ഓണറേറിയത്തെ കുറിച്ച് ഈ ചർച്ചയിലും ഒന്നും മിണ്ടിയില്ല. സർക്കാർ ഖജനാവിൽ പണമിലല്ലെന്നും അതിനാൽ സർക്കാറിന് സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ നിന്ന് പിൻമാറണമെന്നായിരുന്നു പ്രധാന ആവശ്യം. തുടർന്ന് മന്ത്രിയുമായി ചർച്ച നടത്താൻ അവസരം നൽകാമെന്ന് പറഞ്ഞാണ് എൻ.എച്ച്.എം ഡയറക്ടർ ചർച്ച അവസാനിപ്പിച്ചത്. എന്നാൽ, ആ ചർച്ചയും ഫലം കണ്ടില്ല. ഇതോടെ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടുപോകാനാണ് ആശമാരുടെ തീരുമാനം.
അവകാശങ്ങൾ വാങ്ങിയെടുക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. നാളെ രാവിലെ 11 മണിമുതൽ നിരാഹാര സമരം നടത്താനാണ് ആശമാരുടെ തീരുമാനം. വേതനവർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം നടത്തുന്നത്. നേരത്തെയും എൻ.എച്ച്.എം ആശാവർക്കർമാരെ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, അന്ന് ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു എൻ.എച്ച്.എം നിലപാട്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി അടുത്തഘട്ടം സമരം ആശ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 20-ാം തീയതി മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി പ്രസിഡന്റ് വി.കെ. സദാനന്ദന്‍ പറഞ്ഞിരുന്നു. രാപ്പകല്‍ സമരം 36ാം ദിവസത്തിലേക്ക് കടന്ന ദിവസമായ തിങ്കളാഴ്ച, പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെ രാപ്പകല്‍ സമരവേദിയില്‍ ആശ വര്‍ക്കര്‍മാരെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് സദാനന്ദന്‍ നിരാഹാരസമരം ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.