കള്ളവോട്ട് തടയാൻ എ.എസ്.ഡി ആപ്പ്
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആപ്പ് സജ്ജം. എ.എസ്.ഡി മോണിട്ടര്‍ സി.ഇ.ഒ കേരള എന്ന ആപ്പാണ് എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ച് ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് ദിനത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ എ.എസ്.ഡി വോട്ടര്‍മാരെ നിരീക്ഷിക്കുന്നതിനാല്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
എൻ.ഐ.സി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത എ.എസ്.ഡി മോണിട്ടര്‍ സിഇഒ കേരള ആപ്പ് വഴി ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കഴിയും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചപ്പോള്‍ ഫലപ്രദമെന്ന് കണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫിസര്‍, ആദ്യ പോളിങ് ഓഫിസര്‍ എന്നിവര്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാനാവുകയുള്ളൂ. പോള്‍മാനേജര്‍ ആപ്പില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് എ.എസ്.ഡി മോണിറ്റര്‍ ആപ്പില്‍ ലോഗിന്‍ അനുവാദം ലഭിക്കുന്നത്. അധിക സുരക്ഷയുടെ ഭാഗമായി ലോഗിന്‍ ചെയ്യുന്നതിന് ഒ.ടി.പി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിരിച്ചറിയല്‍ രേഖ
ലോക്സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമീഷന് പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമീഷന്റെ തിരിച്ചറിയല്‍ രേഖക്ക് പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിങ്ങിനായി ഉപയോഗിക്കാം. 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.
വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി) കൂടാതെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാര്‍ഡ്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍.പി.ആര്. സ്കീമിന് കീഴില്‍ ആര്.ജി.ഐ നല്കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്ഷന് രേഖ, എം.പി./എം.എല്‍.എ./എം.എല്‍.സി.ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് പോളിങ് സ്റ്റേഷനില്‍ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകള്‍. തെരഞ്ഞെടുപ്പ് അധികൃതര്‍ നല്കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടര്‍ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ തെരഞ്ഞെടുപ്പ് കമീഷന് ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഫോണ്‍ മുഖേനയും ഓണ്‍ലൈനായും പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍: വോട്ടര്‍ ഹെല്പ് ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ്.ടി ഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്കിയാല് വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും.വോട്ടര്‍ ഹെല്പ് ലൈന്‍ നമ്പറായ 1950 ലേക്ക് എസ്.എം.എസ് അയക്കാം.
ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷന് ഐഡി കാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക.വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്.എം.എസ് ആയി ലഭിക്കും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന് ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്കി സംസ്ഥാനം നല്കിക്കഴിഞ്ഞാല് വോട്ടര്‍പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.