‘ഉമ്മൻ ചാണ്ടി പിതൃതുല്യൻ, ബാപ്പുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്’; പുതുപ്പള്ളിയിലെ കല്ലറ സന്ദർശിച്ച് ആര്യാടൻ ഷൗക്കത്ത്
text_fieldsനിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥന നടത്തുന്നു
കോട്ടയം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മെഴുകുതിരി തെളിച്ച് പുഷ്പാർച്ചന നടത്തി. തന്‍റെ പിതാവിനൊപ്പം നിരവധി കാലം പ്രവർത്തിച്ച ഉമ്മൻ ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നെന്ന് ഷൗക്കത്ത് പറഞ്ഞു.
'എന്നും സ്‌നേഹവും വാല്‍സല്യവും തന്ന പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം. പിതാവ് ആര്യാടന്‍ മുഹമ്മദുമായി 60 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു ഉമ്മന്‍ചാണ്ടി സാറിന്. ബാപ്പുട്ടി എന്ന് വാത്സല്യത്തോടെയാണ് എന്നെ വിളിച്ചിരുന്നത്. പിതാവിനോട് നേരിട്ട് പറഞ്ഞാല്‍ നോ പറയുമോ എന്ന് പേടിച്ച പല കാര്യങ്ങളും ഉമ്മന്‍ചാണ്ടി സാറിന്റെ ശിപാര്‍ശയോടെയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്.
നിലമ്പൂരില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സാറും പിതാവും ഒപ്പമില്ല. ഇരുവരുടെയും അനുഗ്രഹം തേടി വേണം പത്രിക നല്‍കേണ്ടതെന്ന് തീരുമാനിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹമുണ്ടെങ്കിൽ എനിക്ക് വിജയിക്കാൻ കഴിയും' - ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
ചാണ്ടി ഉമ്മൻ എം.എൽ.എ ആര്യാടൻ ഷൗക്കത്തിനെ സ്വീകരിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മുൻമന്ത്രി കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

