മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം -ഹൈകോടതി
text_fieldsകൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഓർമിപ്പിച്ച് ഹൈകോടതി. സമാന സാഹചര്യത്തിൽ വ്യത്യസ്ത കേസുകളിൽ അറസ്റ്റിലായ രണ്ടുപേരെ ഉടൻ വിട്ടയക്കാൻ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി മരുന്ന് കേസിൽ മലപ്പുറം തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസിൽ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിലെ പ്രതിയായ യുവതിയുടെ മാതാവുമാണ് ഹൈകോടതിയെ സമീപിച്ചത്. അറസ്റ്റിന് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മക്കളെ വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. അതത് മജിസ്ട്രേറ്റ് കോടതികൾ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇരുവരും ഏറെനാളായി ജയിലിലാണ്.
ഇരുവരും ഒരു സെക്കൻഡ് പോലും കസ്റ്റഡിയിൽ തുടരാൻ പാടില്ലാത്തതാണെന്ന് ഹരജികൾ തീർപ്പാക്കി കോടതി നിരീക്ഷിച്ചു. അതേസമയം മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും അറസ്റ്റ് രേഖപ്പെടുത്താൻ ഈ ഉത്തരവ് തടസ്സമാകില്ലെന്നും വ്യക്തമാക്കി.
സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 22(1) വ്യവസ്ഥചെയ്യുന്നുണ്ട്. അറസ്റ്റിനുള്ള കാരണം എഴുതി നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതിയും അറിയിച്ചിട്ടുണ്ട്. ഹരജികളിൽ പറയുന്ന രണ്ടു കേസുകളിലും കാരണം എഴുതി നൽകിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവ് തടസമാകില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.