മോഷണത്തിനിടെ വയോധികയെ കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ
text_fieldsകണ്ണൂര്‍: തനിച്ചു താമസിച്ച വയോധികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വാരത്ത് സെപ്റ്റംബര്‍ 23നായിരുന്നു സംഭവം. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെയാണ് കവര്‍ച്ചസംഘം മോഷണത്തിനിടെ ആക്രമിച്ചത്.
സാരമായി പരിക്കേറ്റ ആയിഷ ചികിത്സക്കിടെയാണ് മരിച്ചത്. സംഭവത്തിൽ അസം ബര്‍പെറ്റ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളി മോബുള്‍ ഹക്കാണ് (25) പൊലീസ് പിടിയിലായത്. കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കണ്ണൂര്‍ അസി. കമീഷണര്‍ പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതിയെ അസമില്‍നിന്നാണ് പിടികൂടിയത്.
ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍, വീട്ടിനകത്ത് വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം നേരത്തെ അടച്ച് ആയിഷയെ വീടിനു പുറത്തിറക്കിയാണ് ആക്രമിച്ചത്. പുലർച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടോര്‍ ഓണാക്കിയ സമയത്ത് വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങുകയായിരുന്നു. കാതിലെ ആഭരണങ്ങള്‍ മോഷണ സംഘം പിടിച്ചു പറിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അസമില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് നാട്ടിലെത്തിച്ചു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരി, എസ്.ഐ ബിജു പ്രകാശ്, ചക്കരക്കല്ല അഡീഷനൽ എസ്.ഐ രാജീവന്‍, അനീഷ്, ഹാരിസ്, ഉണ്ണികൃഷ്ണൻ, യോഗേഷ്, എം. അജയൻ, രഞ്ജിത്ത്, സജിത്, ബാബുപ്രസാദ്, നാസർ, സ്നേഹേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രതിയെ വാരത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.