അർജുന്‍ ആയങ്കിക്ക് ജാമ്യം; കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യമനുവദിച്ചത്
text_fieldsഅർജുന്‍ ആയങ്കി
കണ്ണൂർ: പൊലീസിനും അഭ്യന്തരമന്ത്രിക്കുമെതിരെ സമൂഹമാധ‍്യമങ്ങളിൽ വെല്ലുവിളിച്ചതിനു അറസ്റ്റിലായ അർജുന്‍ ആയങ്കിക്ക് ജാമ്യമനുവദിച്ച് കോടതി. കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന ആയങ്കിക്ക് പുറത്തിറങ്ങാനാവില്ല. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി ജാമ്യം ലഭിക്കാനുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂർ സൈബർ പൊലീസ് ഏറ്റെടുത്ത കേസിൽ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.
കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 21നാണ് അർജുനെതിരെ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നൽകിയ ശിപാർശ അംഗീകരിച്ച് ജില്ല കലക്ടർ പി. വിഷ്ണുരാജ് ഉത്തരവിറക്കുകയായിരുന്നു. കാപ്പ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് ഉത്തരവ്.
ഏഴുവര്‍ഷത്തിനകം ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജയിലിൽ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (കാപ്പ) വകുപ്പ് ചുമത്തിയതെന്ന് കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.
ഇയാളെ അറസ്റ്റുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സിറ്റി പൊലിസ് കമീഷണര്‍ക്ക് കലക്ടര്‍ നിര്‍ദേശവും നല്‍കി. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വകുപ്പ് ആയങ്കിയെ അറസ്റ്റുചെയ്തിരുന്നു. ഇത് ഉൾപ്പെടെ 23 കേസുകളാണ് ആയങ്കിക്കെതിരെയുള്ളത്. വളപട്ടണം സ്റ്റേഷനിൽ മാത്രം 10കേസുണ്ട്. തൃശൂർ, കോതമംഗലം, കരിപ്പൂർ, മീനാക്ഷിപുരം, ഊന്നുകൽ, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലായാണ് മറ്റുകേസുകൾ.
സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെ വെല്ലുവിളിച്ച് ഒളിവിൽ പോയ ആയങ്കിയെ ആഗസ്റ്റ് ഒമ്പതിന് കണ്ണൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. തലശ്ശേരി സബ് ജയിലിൽ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

