അർജുൻ ആയങ്കി പൊലീസ് പിടിയിൽ; നിർണായകമായത് ഓട്ടോ ഡ്രൈവർ നൽകിയ വിവരം
text_fieldsകണ്ണൂർ: കേരള പൊലീസിന് വെല്ലുവിളിയുയർത്തിയ അർജുൻ ആയങ്കി ഒടുവിൽ പൊലീസ് പിടിയിൽ. കണ്ണൂരിൽ വെച്ചാണ് നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
കണ്ണൂർ നഗരത്തിലെ ഒരു അപാർട്ട്മെന്‍റിലാണ് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത്. സുഹൃത്തായ മറ്റൊരാളും ഒപ്പം ഉണ്ടായിരുന്നു. അർജുന്‍റെ കാർ കണ്ണൂർ പനങ്കീവിൽ ഉപേക്ഷിക്കപ്പെട്ടത് കണ്ണൂർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കാൻ പൊലീസിന് സഹായകമായി. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റുമെന്നാണ് നിലവിലെ റിപ്പോർട്ട്.
ഇതുവരെയും അർജുൻ തന്നെ സഹായിച്ചവരെകുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസിനോട് പറഞ്ഞിട്ടില്ല. എടപ്പാളിലെ റെസ്റ്റോറന്‍റിൽ അർജുൻ ആയങ്കി വന്ന് ഭക്ഷണം കഴിച്ച ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തുടർന്ന് അർജുനെ സഹായിച്ച അഞ്ച് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് അർജുൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അർജുൻ നിരന്തരം വെല്ലുവിളിച്ചിരുന്നു. വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ നിരവധി കേസുകളാണ് അർജുൻ ആയങ്കിയുടെ പേരിൽ ഉള്ളത്.
പുലർച്ചെ 2.30 ഓടെ അഭിഭാഷകനെ കാണാനായി കണ്ണൂരിലെ അപ്പാർട്ടമെന്‍റിൽ എത്തിയപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകനെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. രണ്ട് ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിലാണ് ആയങ്കി അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

