അരിയിൽ ഷുക്കൂർ വധം: എളുപ്പത്തിൽ വിടുതൽ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ട -മുസ്‍ലിം ലീഗ്
text_fieldsകോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹരജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാർട്ടി കോടതി വധശിക്ഷ വിധിച്ച അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ഈ കൊലപാതകത്തിൽ ഉന്നത നേതാക്കളുടെ ഗൂഢാലോനയുണ്ട് എന്നത് വാദമല്ല, യാഥാർഥ്യമാണ്. അത് കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതൽ ഹരജി തള്ളിയ നടപടിയിൽനിന്ന് മനസ്സിലാകുന്നത്.
ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസിൽ നിന്ന് അങ്ങനെ എളുപ്പത്തിൽ വിടുതൽ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ട. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും പി.എം.എ സലാം പറഞ്ഞു.
മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതൽ ഹരജികൾ പ്രത്യേക സി.ബി.ഐ കോടതിയാണ് തള്ളിയത്. പ്രതികൾക്കെതിരെ ഒക്ടോബർ 18ന് കോടതി കുറ്റം ചുമത്തും. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ജയരാജനും രാജേഷിനുമെതിരായ ആരോപണം.
2012 ഫെബ്രുവരി 20നാണ് പട്ടുവത്തിനടുത്ത് അരിയിൽ അബ്ദുഷുക്കൂറിനെ ഒരു സംഘം ബന്ദിയാക്കി പട്ടാപ്പകൽ കൊലപ്പെടുത്തിയത്. പട്ടുവത്ത് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും ആക്രമണത്തിനു ശേഷം സി.പി.എം നേതാക്കൾ ചികിത്സയിൽ കഴിയുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ജയരാജനും രാജേഷും ഉൾപ്പെടെ ആറു പ്രതികൾ ഗൂഢാലോചന നടത്തിയെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
പൊലീസും സി.ബി.ഐയും രേഖപ്പെടുത്തിയ സാക്ഷി മൊഴികളിൽനിന്ന് ഗൂഢാലോചനയിൽ ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യം വ്യക്തമാണെന്ന് സി.ബി.ഐ പ്രോസിക്യൂട്ടറും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകനും വാദിച്ചു. സി.ബി.ഐയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു കേസിലെ 32, 33 പ്രതികളായ ജയരാജന്റെയും രാജേഷിന്റെയും അഭിഭാഷകരുടെ വാദം.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് മുസ്‍ലിം ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യണമെന്ന് 28ാം പ്രതി പി. സുരേശനോടും 31ാം പ്രതി എ.വി. ബാബുവിനോടും 30ാം പ്രതി യു.വി. വേണു ആക്രോശിക്കുന്നത് കേട്ടുവെന്ന പി.പി. അബു, മുഹമ്മദ് സ്വാബിർ എന്നിവരുടെ മൊഴികളെ മാത്രമാണ് സി.ബി.ഐ ആശ്രയിക്കുന്നതെന്ന് പ്രതിഭാഗം പറഞ്ഞു. ജയരാജനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പ്രമോദ് സി.ബി.ഐക്ക് നൽകിയ മൊഴിയിൽ ആശുപത്രിയിൽ ആരും ഒച്ചവെക്കുന്നതായി കേട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ക്രിമിനൽ ഗൂഢാലോചനയിൽ 28 മുതൽ 32 വരെയുള്ള പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്ന വിധത്തിൽ സാക്ഷികളുടെ മൊഴിയുണ്ടെന്ന് ഇരുഭാഗം വാദവും കേട്ടശേഷം കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് ആശുപത്രിയിൽ ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 31ാം പ്രതി ബാബുവിന്‍റെ കാൾേഡറ്റ രേഖയിൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരുമായി ഇയാൾ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനൽ ഗൂഢാലോചന നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ആരും അനുവദിക്കില്ലെന്നത് പൊതുവെ അറിയാവുന്ന കാര്യമാണെന്നും പ്രമോദിന്റെ മൊഴിയെപ്പറ്റി കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

