Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിക്കൊമ്പനെ കുമളിയിൽ...

അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചു; പെരിയാർ വന്യജീവി സങ്കേതത്തിലേക്ക്

text_fields
bookmark_border
അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചു; പെരിയാർ വന്യജീവി സങ്കേതത്തിലേക്ക്
cancel

ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളെ വിറപ്പിച്ച അക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി കുമളിയിൽ എത്തിച്ചു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്.

ഗേറ്റിനു മുന്നിൽ പൂജകളോടെ കൊമ്പനെ വരവേറ്റു. രാത്രിയിൽ പെരിയാർ വന്യജീവി സങ്കേതത്തില്‍ അരിക്കൊമ്പനെ എത്തിക്കും. കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ ഏഴുവരെ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. പ്രതികൂല കാലാവസ്ഥയും അരിക്കൊമ്പന്‍റെ അപ്രതീക്ഷിത ചെറുത്തുനിൽപ്പുമടക്കം കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 150 അംഗ സംഘം 12 മണിക്കൂറോളം നീണ്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

30 വർഷത്തിലേറെ മൂന്നാർ മേഖലയിലെ മലമടക്കുകളിൽ വിഹരിച്ച അരിക്കൊമ്പന്‍റെ പുതിയ താവളം കുമളി മേഖലയിലെ പെരിയാർ വന്യജീവി സങ്കേതമാണ്. ജനവാസമേഖലയിൽനിന്ന് 21 കിലോമീറ്റർ അകലെ, സീനിയറോഡയിലെ ഉൾവനത്തിലാണ് ആനയെ വിടുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ആദ്യദിവസം ഒമ്പതുമണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കാണാൻപോലുമാകാതെ ദൗത്യം അവസാനിപ്പിച്ച സംഘം കൂടുതൽ മികച്ച ആസൂത്രണത്തോടെയാണ് ശനിയാഴ്ച രാവിലെ ആറോടെ ജോലികൾ പുനരാരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ശങ്കരപാണ്ഡ്യൻമേട്ടിലെ ചോലയിൽ കണ്ടെത്തിയ ആനയെ ദൗത്യമേഖലയിൽ എത്തിച്ച് അഞ്ച് മയക്കുവെടികളിലൂടെയാണ് പിടികൂടിയത്. ലോറിയിൽ (അനിമൽ ആംബുലൻസ്) കയറ്റുക എന്നതായിരുന്നു പിന്നീടുള്ള ഏറ്റവും ശ്രമകരമായ ദൗത്യം.

മയങ്ങിനിന്ന അരിക്കൊമ്പനെ നാല് കുങ്കിയാനകൾ വളഞ്ഞു. സ്ഥലത്തേക്ക് എക്സ്കവേറ്റർ ഉപയോഗിച്ച് വഴിയൊരുക്കുകയും ഇരുവശത്തുനിന്നും ആനയുടെമേൽ വെള്ളം ഒഴിക്കുകയും ചെയ്തു. നാല് കാലുകളും വടംകൊണ്ട് ബന്ധിച്ചു. കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി. തുടർന്ന്, ലോറിയിൽ തള്ളിക്കയറ്റാൻ കുങ്കിയാനകൾ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ വഴങ്ങിയില്ല.

ഒരു ഘട്ടത്തിൽ കുങ്കിയാനകളെ ആക്രമിക്കാൻ മുതിരുകയും കണ്ണിലെ തുണിയും രണ്ട് കാലുകളിലെ വടവും കുടഞ്ഞെറിയുകയും ചെയ്തു. ഇതിനിടെ, കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തെ കടുത്ത പ്രതിസന്ധിയിലാക്കി. പിന്മാറാതെ ശ്രമം തുടർന്ന കുങ്കിയാനകൾ അവസാനംവരെ ചെറുത്തുനിന്ന അരിക്കൊമ്പനെ കോരിച്ചൊരിയുന്ന മഴക്കിടെ വൈകീട്ട് അഞ്ചോടെ വാഹനത്തിലേക്ക് തള്ളിക്കയറ്റി. തുടർന്ന്, റേഡിയോ കോളർ ഘടിപ്പിച്ചശേഷം 6.10ഓടെ വാഹനം കുമളിയിലേക്ക് പുറപ്പെട്ടു. ഇതിന് മുന്നോടിയായി ലോറി കടന്നുപോകുന്ന പൊലീസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകുകയും കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തളക്കാൻ അഞ്ചു മയക്കുവെടികൾ

ശനിയാഴ്ച രാവിലെ ആദ്യം 301 കോളനിക്കുസമീപം സിങ്കുകണ്ടത്തും തുടർന്ന് സൂര്യനെല്ലിയിലുമെത്തിയ ആനയെ പടക്കം പൊട്ടിച്ച് ദൗത്യമേഖലയായ സിമന്‍റ്പാലത്ത് എത്തിച്ചു. ഉച്ചക്ക് 11.54ന് ആദ്യ മയക്കുവെടി വെച്ചു. മയങ്ങാൻ മടിച്ച ആനക്ക് ബൂസ്റ്റർ ഡോസെന്ന നിലയിൽ 12.43ന് രണ്ടാമത്തെ വെടി. എന്നിട്ടും മയങ്ങാതെ വന്നപ്പോൾ രണ്ട് മണിയോടെ മൂന്ന് മയക്കുവെടികൾകൂടി വെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arikombanPeriyar Wildlife Sanctuary
News Summary - Arikomban brought to Kumali; To Periyar Wildlife Sanctuary
Next Story