തർക്കത്തിനിടെ തലക്ക് അടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു; അക്രമി അറസ്റ്റിൽ
text_fieldsമുളന്തുരുത്തി: കാറിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ആമ്പല്ലൂർ പള്ളിത്താഴത്ത് ടയർ പഞ്ചർ വർക്ക്ഷോപ് നടത്തുന്ന കാഞ്ഞിരമറ്റം പഴയ പഞ്ചായത്തിനടുത്ത് താമസിക്കുന്ന കുന്നലക്കാട്ട് സുരേഷാണ് (55) മരിച്ചത്. ജനുവരി 14നായിരുന്നു സംഭവം.
കാറിന് സൈഡ് കൊടുത്തില്ല എന്ന തർക്കമാണ് അടിയിൽ കലാശിച്ചത്. സ്കൂട്ടർ യാത്രികനായ സുരേഷിനെ പിന്തുടർന്ന് കാറിലെത്തിയ ആൾ കമ്പിവടി എടുത്ത് തലക്ക് അടിക്കുകയായിരുന്നു. സർവേക്ക് ഉപയോഗിക്കുന്ന സ്റ്റിക്കർ (കമ്പി) ഉപയോഗിച്ചാണ് സുരേഷിനെ പ്രതി അടിച്ചതെന്നാണ് പൊലീസ് പിന്നീട് അറിയിച്ചത്.
തലക്ക് മാരകമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോധം വീണ്ടുകിട്ടിയില്ല. ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച ഉച്ചക്ക് 12 ന് മരിച്ചത്.
സംഭവത്തിലെ പ്രതി മലപ്പുറം ഉഗ്രപുരം അരീക്കോട് സ്വദേശി മുഹമ്മദ് അലിയെ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദലിയുടെ കാഞ്ഞിരമറ്റത്തെ ഭാര്യവീട്ടിലേക്ക് വരും വഴിയാണ് പ്രശ്നങ്ങൾ ഉണ്ടായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുരേഷിന്‍റെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ഭാര്യ: രാജേശ്വരി. മക്കൾ: സുജിത്, സുചിത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

