ശ്രീറാമിന്‍റെ നിയമനം; സർക്കാറിനെ വിമർശിച്ച് കാരാട്ട് റസാഖ്
text_fieldsകോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുന്‍ ഇടത് സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖ്.
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടാകും. നിയമനം പുനപരിശോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീറാമിന്‍റെ നിയമനത്തിനെതിരെ കേരള മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച സംസ്ഥാന വ്യാപകമായി കലക്ടറേറ്റ് മാർച്ച് നടത്തിയിരുന്നു. സുന്നി യുവജന സംഘം പ്രവർത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തുടക്കം മുതൽ കാന്തപുരം വിഭാഗം ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
ശ്രീറാമിനെ കേസിൽനിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ആലപ്പുഴ കലക്ടറായി നിയമനം നൽകിയത്. ഇതോടെ സുന്നി കാന്തപുരം വിഭാഗം സർക്കാറിനോട് ഇടഞ്ഞിരിക്കുകയാണ്. പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കലക്ടറായി നിയമിച്ച നടപടി സംഘടനക്ക് കനത്ത തിരിച്ചടിയായി. ഇടതു സർക്കാറിനോട് ആഭിമുഖ്യം പുലർത്തുന്ന സംഘടനയെന്ന നിലയിൽ എതിരാളികളിൽനിന്നുള്ള പരിഹാസം ഏറ്റുവാങ്ങേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും.
ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്സിനെ ആലപ്പുഴ ജില്ല കലക്ടർ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

