Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷി നിയമനം:...

ഭിന്നശേഷി നിയമനം: എൻ.എസ്.എസ് അനുകൂല ഉത്തരവ് എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കി സർക്കാർ; രണ്ട് വർഷത്തിനുള്ളിൽ അധ്യാപകർ കെ ടെറ്റ് പാസാകണം

text_fields
bookmark_border
V Sivankutty
cancel

തിരുവനന്തപുരം: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന മുഴുവൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കും ബാധകമാക്കി സർക്കാർ ഉത്തരവ്. അന്തിമ തീരുമാനം സുപ്രീംകോടതി വിധിക്ക് അനുസരിച്ചായിരിക്കും എന്ന ഉപാധിവെക്കും. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 20,000തോളം അധ്യാപകർക്ക് സർക്കാർ ഉത്തരവ് ആശ്വാസമാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കെ ടെറ്റ് പാസാകാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും സർക്കാർ അനുമതി നൽകി. രണ്ട് വർഷത്തിനുള്ളിൽ അധ്യാപകർ കെ ടെറ്റ് പാസാകണം. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടഞ്ഞുവെക്കില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറെക്കാലമായി നിലനിൽക്കുന്ന നിയമപരമായ സങ്കീർണ്ണതകൾക്കും പതിനായിരക്കണക്കിന് അധ്യാപകരുടെ ആശങ്കകൾക്കും ശാശ്വതപരിഹാരം കാണുന്ന സുപ്രധാന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാർത്താകുറിപ്പിന്‍റെ പൂർണരൂപം:

1. ഭിന്നശേഷി നിയമനവും അധ്യാപകരുടെ അപ്രൂവലും

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറിലെ ഭിന്നശേഷി നിയമപ്രകാരം മൂന്ന് ശതമാനം സംവരണവും രണ്ടായിരത്തി പതിനേഴിൽ അത് നാല് ശതമാനമായും നിശ്ചയിച്ചിരുന്നു. എന്നാൽ എയ്ഡഡ് സ്‌കൂളുകളിൽ ഇത് നടപ്പിലാക്കുന്നതിൽ വലിയ കാലതാമസമുണ്ടായി. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ഹൈകോടതി സിംഗിൾ ബെഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാൻ ഉത്തരവിട്ടു. ഇത് നിലവിലുള്ള ആയിരക്കണക്കിന് അധ്യാപകരുടെ നിയമനത്തെ ബാധിക്കുമെന്നതിനാൽ സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് വിധി വന്നതോടെ രണ്ടായിരത്തി ഇരുപത്തിയൊന്നിന് ശേഷം നിയമിതരായവർക്ക് ദിവസ വേതനം മാത്രമായി ശമ്പളം ചുരുങ്ങി.

എന്നാൽ എൻ.എസ്.എസ്. നൽകിയ കേസിൽ സുപ്രീംകോടതി, ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവർക്ക് അപ്രൂവൽ നൽകാൻ ഉത്തരവിട്ടു. ഈ വിധിന്യായം മറ്റ് സമാന മാനേജ്‌മെന്റുകൾക്കും ബാധകമാക്കാമോ എന്ന് നിയമോപദേശം അന്ന് തേടിയെങ്കിലും അനുകൂലമായ ഉപദേശമല്ല ലഭിച്ചത്. ഈ വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തന്നെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

എന്നാൽ, കേസ് ഏപ്രിൽ 14ലേക്ക് വീണ്ടും മാറ്റുകയുണ്ടായി. അധ്യാപകർ വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് നീതിയല്ലെന്ന് കണ്ടും സുപ്രീംകോടതിയുടെ നിർദേശാനുസരണം രൂപീകരിച്ച ജില്ലാതല സമിതികൾ മുഖേനയുള്ള നിയമനത്തിന്റെ ആദ്യഘട്ടം 2026 ജനുവരി 24ന് പൂർത്തിയായി രണ്ടാംഘട്ടം ആരംഭിച്ച സാഹചര്യത്തിലും ഡബ്ല്യൂ.പി.(സി) നമ്പർ 12869/2025 ലെ വിധിന്യായത്തിൽ, എൻ.എസ്.എസ്. മാനേജ്മെന്റുകൾക്ക് സുപ്രീംകോടതി അനുവദിച്ച ആനുകൂല്യത്തിന് ഹരജിക്കാരും അർഹരാണെന്ന് ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലും സുപ്രീംകോടതിയിൽ നിന്ന് എൻ.എസ്.എസിനു ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റു സമാന മാനേജമെന്റുകൾക്കും നൽകുന്ന കാര്യത്തിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സർക്കാർ ഒരിക്കൽ കൂടി തേടുകയുണ്ടായി.

സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ജയന്ത് മുത്തുജ് എന്നിവരുമായി ഈ വിഷയം സ്റ്റാന്റിങ് കൗൺസിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ, സുപ്രീംകോടതിയിൽ നിലനിൽക്കുന്ന സ്‌പെഷ്യൽ ലീവ് പെറ്റീഷനുകളുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റി വെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളിലും താൽകാലികമായി ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാറിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് സീനിയർ അഭിഭാഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്നാൽ സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷനുകൾ സമർപ്പിച്ച 442 അധ്യാപകരുടെ റെഗുലറൈസേഷൻ കോടതിയുടെ അന്തിമ തീരുമാനം വരെ നിർത്തി വെക്കേണ്ടതാണെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. കാരണം അവർ സംസ്ഥാന സർക്കാരിന്റെ റെഗുലറൈസേഷൻ നിർദേശത്തെ എതിർത്തിരുന്നു. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ഈ അധ്യാപകരെ റെഗുലറൈസ് ചെയ്യുന്നത് കോടതിയലക്ഷ്യത്തിന് തുല്യമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. ഇതിന്റെ ആനുകൂല്യം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഇരുപതിനായിരത്തോളം അധ്യാപകർക്ക് ലഭിക്കുന്നതാണ്. അവരുടെ നിയമന തീയതി മുതൽ തന്നെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നതാണ്. നിയമനാംഗീകാരം പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

2. കെ ടെറ്റ് യോഗ്യതയിലെ പ്രതിസന്ധി

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണ്. എന്നാൽ, പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാൽ രണ്ടായിരത്തി പന്ത്രണ്ടിന് മുമ്പ് നിയമിക്കപ്പെട്ടവർക്ക് സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ 2025 സെപ്റ്റംബർ 1ന് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി, ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ ടെറ്റ് ഇല്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു.

ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായി മാറി. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ വഴി കണ്ടെത്തിയിരിക്കുകയാണ്. വിധി പ്രകാരം രണ്ടു വർഷം കെ-ടെറ്റ് പാസ്സാകാൻ സമയം നൽകുന്നുണ്ട്. ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

അതിനാൽ, രണ്ടു വർഷത്തിനുള്ളിൽ കെ ടെറ്റ് നേടണം എന്ന വ്യവസ്ഥയിൽ, 2025 സെപ്തംബർ 1നു മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവർക്കും ശമ്പള സ്‌കെയിലിൽ താൽകാലിക അപ്രൂവൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനു ശേഷം തീരുമാനം കൈക്കൊള്ളുന്നതാണ്.

3. യു.ഐ.ഡി. കുട്ടികളുടെ എണ്ണം, തസ്തിക സംരക്ഷണം

സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കൃത്യമാക്കാൻ യു.ഐ.ഡി. (ആധാർ) നിർബന്ധമാക്കിയിരുന്നു. എന്നാൽ ആധാർ കാർഡിലെ ചെറിയ തെറ്റുകൾ മൂലമോ അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തത് മൂലമോ കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വന്നു. ഇത് തസ്തികകൾ നഷ്ടപ്പെടുന്നതിലേക്കും അധ്യാപകർ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചു.

ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു അധ്യാപകന്റെയും ജോലി പോകരുത് എന്ന് സർക്കാറിന് നിർബന്ധമുണ്ട്. അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച (ഇ.ഐ.ഡി ഉള്ള) കുട്ടികളെയും തെറ്റുകൾ തിരുത്താൻ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കാൻ ഉത്തരവിട്ടു. ഇതിലൂടെ പുറത്തുപോയ പല അധ്യാപകരെയും തിരിച്ചെടുക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledktetaided schoolsappointmentLatest News
News Summary - Appointment of differently-abled: Government makes order applicable to all aided schools
Next Story