അർഹരാണോ? പിങ്ക് റേഷൻ കാർഡിനായി ഉടൻ അപേക്ഷിക്കൂ...
text_fieldsതിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡ് (വെള്ള/നീല) മുൻഗണനാവിഭാഗമായ പിങ്ക് കാർഡാക്കി (പി.എച്ച്.എച്ച്) മാറ്റാൻ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 17. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാവും.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ്, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബി.പി.എല്‍) മാറ്റാന്‍ അവസരം ഒരുക്കുന്നത്. അർഹതയുണ്ടായിട്ടും നിലവിൽ മുൻഗണനേതര വിഭാഗത്തിൽ തുടരുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ഇതിലൂടെ കഴിയും. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിയിട്ടുണ്ട്.
പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ള കാര്‍ഡാണ് നല്‍കുക. പിന്നീട്, വരുമാന വിവരങ്ങളും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്, മഞ്ഞ കാർഡുകൾ) മാറാനാവും.
പിങ്ക് കാർഡിന് അപേക്ഷിക്കാൻ ഹാജരാക്കേണ്ട രേഖകള്‍
ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.
ഡയാലിസിസ് ഉള്‍പ്പെടെ ഗുരുതര, മാരക രോഗം ഉള്ളവര്‍: ചികിത്സാരേഖകളുടെ പകര്‍പ്പ്.
പട്ടികജാതി-വര്‍ഗം: തഹസില്‍ദാരുടെ ജാതി സര്‍ട്ടിഫിക്കറ്റ്.
ഗൃഹനാഥ വിധവയാണെങ്കില്‍: വില്ലേജ് ഓഫിസറുടെ നോണ്‍ റീമാരേജ് സര്‍ട്ടിഫിക്കറ്റ്, നിലവിലെ പെന്‍ഷന്‍ രേഖകള്‍.
സ്വന്തമായി സ്ഥലമില്ലാത്തവര്‍: വില്ലേജ് ഓഫിസറുടെ ഭൂരഹിത സര്‍ട്ടിഫിക്കറ്റ്.
2009-ലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.
ഏതെങ്കിലും ഭവനപദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കില്‍: വീട് നല്‍കിയ വകുപ്പിന്റെ സാക്ഷ്യപത്രം.
റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയ വരുമാനത്തില്‍ കുറവുണ്ടെങ്കില്‍: വരുമാന സര്‍ട്ടിഫിക്കറ്റ്.
റേഷന്‍കാര്‍ഡില്‍ നല്‍കിയ കെട്ടിട വിസ്തീര്‍ണത്തില്‍ കുറവുണ്ടെങ്കില്‍: വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.
സ്വന്തമായി വീടില്ലെങ്കില്‍: പഞ്ചായത്ത് സെക്രട്ടറിയുടെ ഭവനരഹിത സാക്ഷ്യപത്രം.
ഭിന്നശേഷിക്കാര്‍: ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍/ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്.
അതേസമയം, മുൻഗണനാ പിങ്ക് റേഷൻ കാർഡ് (പി.എച്ച്.എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. 1200 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീട്, 800 സി.സി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാലുചക്ര സ്വകാര്യവാഹനം, കൃഷിയോഗ്യമല്ലാത്തതോ മറ്റുതരത്തിൽ ഉപയോഗിക്കാനാവാത്തതോ ആയ ഒരു ഏക്കറിലേറെ ഭൂമി എന്നിവയുണ്ടെങ്കിലും മുൻഗണനാ കാർഡ് നൽകാനാണ് നടപടി തുടങ്ങിയത്. മുൻഗണനാ കാർഡ് അനുവദിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാൻ അതതു സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗപ്പെടുത്തി ഇളവ് അനുവദിക്കുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്.
മാനദണ്ഡങ്ങൾ പുതുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് കമീഷണർ കെ. ഹിമയെ ഭക്ഷ്യ-സിവിൽ സൈപ്ലസ് മന്ത്രി അനൂപ് ജേക്കബ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 1000 ചതുരശ്രയടിയിലേറെ വിസ്തീർണമുള്ള വീടുള്ളവരും എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ നിരവധി പേർ മുൻഗണനാ കാർഡിൽ നിന്ന് പുറത്തായ സാഹചര്യം കണക്കിലെടുത്താണ് മാനദണ്ഡങ്ങൾ പുതുക്കാൻ തീരുമാനമെടുത്തത്.
അതേസമയം, അനർഹരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടികളും തുടരുകയാണ്. 2021 മേയ് മുതലാണ് അനർഹരെ മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താക്കുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചത്. എന്നാൽ, പുറത്തായവർ മതിയായ രേഖകൾ കാണിച്ചാൽ മുൻഗണനാ വിഭാഗത്തിൽ തുടരാനും കഴിയും.
1000 ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ, അർധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടക്കുന്നവർ തുടങ്ങിയവരെ പൊതുവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

