മുടക്കോഴി മലയിൽനിന്ന് കൊടിസുനിയെ പൊക്കി, പി. മോഹനനെ നടുറോഡിൽ കാർ തടഞ്ഞ് അറസ്റ്റ്; എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി കമീഷണറാക്കി യു.ഡി.എഫിന്റെ രാഷ്ട്രീയനീക്കം
text_fieldsകോഴിക്കോട്: ഭരണമേറ്റെടുത്ത ഉടൻ ‘രക്ഷാപ്രവർത്തനം’ അന്വേഷിക്കാനുള്ള എസ്.ഐ.ടി തലവനാക്കിയ എ.പി. ഷൗക്കത്തലിക്ക് പുതിയ നിയോഗം നൽകി യു.ഡി.എഫ് സർക്കാർ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാക്കിയാണ് സർക്കാറിന്റെ രാഷ്ട്രീയനീക്കം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടിസുനി അടക്കമുള്ള കൊലയാളികളെ കണ്ണൂർ മുഴക്കുന്ന് മുടക്കോഴിമലയിൽ നിന്ന് അതിസാഹസികമായി പിടികൂടയതോടെയാണ് എ.പി. ഷൗക്കത്തലി എന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമശ്രദ്ധ നേടുന്നത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ കൊയിലാണ്ടിയിൽ നടുറോഡിൽ കാർ തടഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഷൗക്കത്തലിയെ സി.പി.എം നോട്ടമിട്ടു.
2016ൽ സി.പി.എം അധികാരത്തിലെത്തിയപ്പോൾ എൻ.ഐ.ഐ ഡെപ്യൂട്ടേഷനിലേക്ക് കളംമാറി. പിന്നീട് ഐ.പി.എസ് ലഭിച്ച് സംസ്ഥാന സർവിസിലേക്ക് പ്രധാന തസ്തികയിൽ ഇടതുസർക്കാർ നിയമനം നൽകിയില്ല. നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, കിർമാണി മനോജ്, മുഹമ്മദ് ഷാഫി, സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തൻ എന്നിവരെയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി.പി.എം കോഴിക്കോട് മുൻ ജില്ലാസെക്രട്ടറി പി. മോഹനന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത് ഷൗക്കത്തലിയായിരുന്നു. ഇതിൽ പി. മോഹനന്റെ അറസ്റ്റ് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് ഇടവെച്ചിരുന്നു.
കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപംവെച്ചാണ് മോഹനനെ സിനിമ സ്റ്റൈലിൽ അറസ്റ്റ് ചെയ്തത്. മോഹനനും പാർട്ടി പ്രവർത്തകരും സഞ്ചരിച്ചിരുന്ന കാർ പന്തലായനി യു.പി സ്കൂളിന് മുന്നിൽ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. മുൻ എംഎൽഎ കെ. ദാസന്റെ സ്മരണയ്ക്കായി ചൂരോട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ശേഷം കോഴിക്കോട് നഗരത്തിലേക്ക് പോകവേ ആയിരുന്നു അറസ്റ്റ്.
1995 എസ്.ഐ ബാച്ചിലെ ഒന്നാംറാങ്കുകാരൻ കൂടിയായ ഇദ്ദേഹം അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്ക്കാരം നേടിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ.) ചുമതലയേറ്റ ശേഷമാണ് കനകമല കേസ്, തമിഴ്‌നാട്ടിലെ ഭീകരവാദ കേസുകൾ തുടങ്ങിയവ അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

