‘ശശികല ടീച്ചറേ, ഇവിടെ 35 മാതാപിതാക്കളുണ്ട്, 75%വും ഹൈന്ദവ സഹോദരന്മാർ; ഏത് ഏജൻസിക്കും അന്വേഷിക്കാം’ -വൃദ്ധസദനത്തിനെതിരായ നുണപ്രചാരണത്തിൽ പ്രതികരിച്ച് ഇർഫാന ഇഖ്ബാൽ
text_fieldsഉപ്പള മണിമുണ്ടയിലെ ശൈഖ് സായിദ് വൃദ്ധസദനം ട്രസ്റ്റ് മെമ്പർമാരായ ഇർഫാന ഇഖ്ബാലും ഭർത്താവ് ഇഖ്ബാലും ട്രസ്റ്റ് മുഖ്യ രക്ഷാധികാരി കൂക്കൾ ബാലകൃഷ്ണനും സന്ദർശകർക്കൊപ്പം
കാസർകോട്: ആരോരുമില്ലാത്ത മുൻ ആർ.എസ്.എസ് പ്രവർത്തകനെ സംരക്ഷിക്കുകയും മരണാനന്തര കർമങ്ങൾ നടത്തുകയും ചെയ്തതിന്റെ പേരിൽ സംഘ്പരിവാർ നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ കാസർകോട് ജില്ലാ പഞ്ചായത്തംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാൽ. ഇവർ നടത്തുന്ന ശൈഖ് സായിദ് വൃദ്ധസദനത്തിന്റെ വരുമാനസ്രോതസ്സ് അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ഹിന്ദുഐക്യവേദി നേതാവ് ശശികല അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഏത് ഏജൻസിയുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സ്ഥാപനത്തിന്റെ ട്രസ്റ്റി കൂടിയായ ഇർഫാന ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
പരിചരിക്കാൻ മക്കളോ ബന്ധുക്കളോ ഇല്ലാത്ത 35 ഓളം വയോധികർക്കാണ് ഉപ്പള മണിമുണ്ടയിലെ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അഭയം നൽകിയിരിക്കുന്നത്. ഇതിൽ 75 ശതമാനവും ഹൈന്ദവ സഹോദരങ്ങളാണ്. സ്ഥാപനത്തിന്റെ ബാങ്ക് ബാലൻസ് നിലവിൽ ആറായിരം രൂപ കവിയില്ലെന്നും ഇർഫാന പറഞ്ഞു. അഞ്ച് ജീവനക്കാരുടെ ശമ്പളം, മരുന്ന്, കറൻറ് ബില്ല് തുടങ്ങി മറ്റ് നിരവധി ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ മാസം ഒന്നരലക്ഷം രൂപവേണം. കരുണവറ്റാത്ത മനുഷ്യരാണ് ആശ്രയം. അവരാണ് മൂന്ന് നേരവും ഇവർക്ക് ഭക്ഷണം നൽകുന്നത്. ഭക്ഷണം നൽകാൻ ആളുകൾ മത്സരിക്കുകയാണെന്നും അടുത്ത ഏതാനും ആഴ്ചത്തേക്കുള്ള അന്നദാനം ഇപ്പോൾ തന്നെ ബുക്കിങ്ങാണെന്നും ട്രസ്റ്റ് മെമ്പറും ഇർഫാനയുടെ ഭർത്താവുമായ ഇഖ്ബാൽ ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു.
ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇർഫാന, അനാഥത്വത്തിന്റെ വേദന സ്വയം അനുഭവിച്ചറിഞ്ഞതിനാലാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത്. 2023ൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. സ്വാമി കൊണ്ടെവൂർ യോഗാനന്ദ സരസ്വതി, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, കൂക്കൾ ബാലകൃഷ്ണൻ നായർ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മങ്ങാട് എന്നിവരാണ് രക്ഷാധികാരികൾ. ഇർഫാനയും ഇഖ്ബാലുമാണ് ട്രസ്റ്റ് മെമ്പർമാർ. 50 സെന്റ് സ്ഥലം വാങ്ങാൻ തീരുമാനിച്ചെങ്കിലും പണം ഇതുവരെ കൊടുക്കാനായിട്ടില്ല. നിലവിൽ 15,000 രൂപ മാസവാടക നൽകണം.
കഴിഞ്ഞ ദിവസം ബന്ധുക്കൾ ഉപേക്ഷിച്ച മുൻ ആർ.എസ്.എസ് പ്രവർത്തകൻ നാരായണന്റെ (64) ചിതയൊരുക്കിയതിനെ ചൊല്ലിയാണ് സംഘ്പരിവാർ ഇർഫാനക്കെതിരെ രംഗത്തുവന്നത്. ഇര്‍ഫാന ഈ സംഭവത്തില്‍ പേരെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ശശികലയടക്കമുള്ള നിരവധി സംഘപരിവാര്‍ പ്രൊഫൈലുകളിൽനിന്ന് വിദ്വേഷ പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍, ശൈഖ് സായിദ് ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയായ കൊണ്ടെവൂർ സ്വാമിയുടെ നിർദേശാനുസരണം താനും ട്രസ്റ്റ് ഭാരവാഹികളും ചേർന്നാണ് സംസ്കാരം നടത്തിയതെന്നും ശ്മശാന കമ്മിറ്റിയംഗം രഘുവും കൂടെ ഉണ്ടായിരുന്നുവെന്നും ഇർഫാന വ്യക്തമാക്കി.
ഇർഫാനയുടെ കുറിപ്പിന്റെ പൂർണരൂപം:
ശശികല ടീച്ചർക്ക്...
നട്ടാൽ കിളിർക്കാത്ത നുണ പ്രചരിപ്പിക്കരുത്..
3 വർഷം മുൻപ് UAE രാഷ്ട്ര ശില്പി SHEIKH ZAYED ന്റെ പേരിൽ കാസറഗോഡ് ഉപ്പളയിൽ ആരംഭിച്ച കുഞ്ഞു സ്ഥാപനത്തിൽ ഇപ്പോൾ 35 ഓളം മാതാപിതാക്കളുണ്ട്. 90% വും പൂർണ്ണമായും സൗജന്യ വ്യവസ്ഥയിൽ താമസിക്കുന്നവർ. ബാങ്ക് ബാലൻസ് നിലവിൽ ആറായിരം രൂപ കവിയില്ല. 50 സെന്റ് സ്ഥലം വിലക്ക് വാങ്ങിയതെങ്കിലും ഇത് വരെ ആ വീട്ടുകാരുടെ പണം കൊടുത്തിട്ടില്ല. മാസം വാടകയായി 15,000 കൊടുക്കുന്നു കഴിഞ്ഞ 3 വർഷമായിട്ട്. എല്ലാ ദിവസവും സുഭിക്ഷമായ ഭക്ഷണം ഒരുക്കി സുമനസ്സുകൾ കൊണ്ട് വരുന്നതാണ് ഏക ആശ്വാസം. ഇവിടെ താമസിക്കുന്നവരിൽ 75% വും ഹൈന്ദവ സഹോദരൻമാരാണ്. മാസം 5 സ്റ്റാഫിനുള്ള ശമ്പളം, മരുന്ന്, കറൻറ് ബില്ല് തുടങ്ങി മറ്റ് ആവശ്യങ്ങൾ നിരവധി. എന്നിട്ടും ഞെരുങ്ങി ഞെരുങ്ങി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ഞങ്ങളുടെ ബാങ്ക് ബാലൻസ് പരിശോധിക്കണം പോലും. ഏത് ഏജൻസിക്കും സ്വാഗതം. എന്നിട്ട് ഇതൊന്ന് പൂട്ടി തരണം. അപേക്ഷയാണ്.
ഇർഫാന ഇഖ്ബാൽ
മാനേജിങ് ട്രസ്റ്റീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

