എൽ.ഡി.എഫിനെ ഒറ്റിയ യൂദാസാണ് അൻവറെന്ന് എം.വി. ഗോവിന്ദൻ
text_fieldsമലപ്പുറം: മുൻ എം.എൽ.എ പി.വി. അൻവർ യൂദാസാണെന്നും എൽ.ഡി.എഫിനെ ഒറ്റുകൊടുത്തുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘യൂദാസിന്റെ പണിയാണ് അൻവർ ചെയ്യുന്നത്. യു.ഡി.എഫിന് വേണ്ടി എൽ.ഡി.എഫിനെ ഒറ്റുകൊടുക്കുകയാണ് അൻവർ ചെയ്തത്. ആദ്യം ഡി.എം.കെയെന്നും പിന്നീട് തൃണമൂലെന്നും പറഞ്ഞ് അൻവർ യാത്ര നടത്തിയത് യു.ഡി.എഫിന് വേണ്ടിയാണ്. അക്കാര്യം തങ്ങൾ ആദ്യമേ ചൂണ്ടിക്കാണിച്ചു, ഒടുവിൽ അവിടെ തന്നെയെത്തി’.
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളെ യു.ഡി.എഫ് കൂട്ടുപിടിക്കുമെന്നും ഹിന്ദു, മുസ്‍ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ തുടർച്ചയായ മൂന്നാം ടേമിലേക്കുള്ള യാത്രക്ക് സഹായിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് ഫലമുണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ എൽ.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. നാല് വർഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകും. എൽ.ഡി.എഫ് ഏത് സ്ഥാനാർത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണിത്. എൽ.ഡി.എഫ് താഴെ തട്ടിൽ മുതൽ സജ്ജമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രക്ക് ബലം നൽകുന്ന വിജയം നേടും. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലല്ല സർക്കാരിന്റെ വിലയിരുത്തൽ. സർക്കാരിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സ്ഥാനാർഥി ഇല്ലാത്ത പ്രശ്നം ഒന്നും എൽ.ഡി.എഫിനില്ല. ഏഴ് ദിവസം കൊണ്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

