തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ അയോഗ്യത സർക്കാറിന് തിരിച്ചടി
text_fieldsകോൺഗ്രസ് പ്രവർത്തകർ ആന്റണി രാജുവിന്റെ വാഹനം തടഞ്ഞു പ്രതിഷേധിച്ചപ്പോൾ തടയാൻ ശ്രമിക്കുന്ന പൊലീസ്
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസില് മുന്മന്ത്രിയും ഭരണകക്ഷി എം.എൽ.എയുമായ ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതും, ജനപ്രതിനിധി സ്ഥാനത്തുനിന്ന് അദ്ദേഹം അയോഗ്യനായതും ഇടതുപക്ഷത്തിനും സർക്കാറിനും തിരിച്ചടി. തൊണ്ടിമുതൽ കേസ് സർക്കാറുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും ഭരണകക്ഷി എം.എൽ.എ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വർഷങ്ങൾക്ക് മുമ്പ് നടത്തിയ അനധികൃത ഇടപെടലും അതിലുള്ള കോടതിവിധിയും പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കും.
ഈ സർക്കാറിൽ രണ്ടരവർഷം മന്ത്രി കൂടിയായ ആന്റണി രാജുവിനെതിരായ ശിക്ഷാവിധി മൂന്നുമാസത്തിനപ്പുറം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലടക്കം വലിയ ചർച്ചയാവും. ഭരണകക്ഷി എം.എൽ.എ അയോഗ്യനാക്കപ്പെടുന്നത് ലഹരിക്കേസിലാണ് എന്നതാണ് പ്രധാനം. ലഹരിക്കെതിരെ വലിയ കാമ്പയിനുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് കൂട്ടത്തിലെ ഒരു എം.എൽ.എക്ക് തന്നെ ലഹരിക്കേസിൽ പ്രതിയെ രക്ഷിക്കാൻ നടത്തിയ നീക്കത്തിൽ സ്ഥാനം നഷ്ടമായത്. ശബരിമല സ്വർണക്കൊള്ളയിലടക്കം സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് ഈ കുരുക്കുകൂടി വന്നുചേർന്നത്. എൽ.ഡി.എഫിലെ ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതാവാണ് ആന്റണി രാജു.
മൂന്നര പതിറ്റാണ്ട് മുമ്പത്തെ സംഭവത്തിൽ മൂന്നുവർഷത്തെ തടവിന് കോടതി ശിക്ഷിച്ചെങ്കിലും അപ്പീൽ പോകുന്നതുവരെ ജാമ്യം അനുവദിച്ചതിനാൽ ഉടൻ ജയിലിൽ പോവേണ്ടതില്ല എന്ന ആശ്വാസം മാത്രമാണുള്ളത്. തലസ്ഥാന എം.എൽ.എയായ ആന്റണി രാജു തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാൻ ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായ കോടതിവിധി. 1990 ഏപ്രിൽ നാലിന് ആസ്ത്രേലിയൻ പൗരൻ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായതിൽ അഭിഭാഷകനെന്ന നിലയിൽ നടത്തിയ ഇടപെടലാണ് വിനയായത്. ലഹരിക്കടത്തിലെ പ്രധാന തെളിവും തൊണ്ടിമുതലുമായ അടിവസ്ത്രം കോതിയിൽ നിന്ന് ഒപ്പിട്ട് വാങ്ങി അത് ചെറുതാക്കി തിരിച്ചേൽപിക്കുകയും നിർണായക തെളിവുതന്നെ ഇല്ലാതാക്കുകയും ചെയ്തതാണ് കുറ്റം.
കേസിന്റെ വിധിക്കൊപ്പം തന്നെ കേസ് അട്ടിമറിക്കാനടക്കം നടത്തിയ ഇടപെടലുകളും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽപോലും ഇല്ലാത്ത തരത്തിലുള്ള കേസുമാണിത്. യൂത്ത്കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഷധവുമായി രംഗത്തെത്തുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ആൻണി രാജു മന്ത്രിയായപ്പോൾ തന്നെ 20ലേറെ തവണ കേസ് മാറ്റിവെച്ചതടക്കം വിമർശിക്കപ്പെട്ടിരുന്നു.
തൊണ്ടിമുതൽ അട്ടിമറിയുടെ നാൾവഴി
- 1990 ഏപ്രിൽ നാല്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവേദോർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ.
- 1990: സാൽവേദോറിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിക്കു വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു
- 1994: അപ്പീൽ ഹൈക്കോടതിയിൽ. അടിവസ്ത്രം ആൻഡ്രുവിന്റേതല്ലെന്ന വാദം അംഗീകരിച്ച് വെറുതേവിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ സാൽവേദോർ രാജ്യം വിട്ടു.
- 1994: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
- 2002: തെളിവില്ലെന്നു കാട്ടി കേസ് റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതിയിൽ.
- 2005: കേസ് പുനരന്വേഷിക്കാൻ ഐ.ജിയായിരുന്ന ടി.പി. സെൻകുമാർ ഉത്തരവിട്ടു.
- 2006 ഫെബ്രുവരി 13: ആന്റണി രാജു ഒന്നും കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ്. ജോസ് രണ്ടും പ്രതിയാക്കി തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
- 2014: നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് മാറ്റി
- 2023: കേസ് പുനരന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു
- 2024 നവംബർ 20: ആന്റണി രാജു പുനരന്വേഷണം നേരിടണമെന്ന് സുപ്രീംകോടതി അറിയിച്ചു
- 2026 ജനുവരി മൂന്ന്: ആന്റണി രാജുവും ജോസും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

