സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറിക്കെതിരെ ആന്റോ ആന്റണി നിയമ നടപടിക്ക്
text_fieldsന്യൂഡൽഹി: സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി ഉദയഭാനു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും വസ്തുതാവിരുദ്ധവുമായതിനാൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് എം.പി ആന്റോ ആന്റണി. ആദ്യമുന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞപ്പോൾ പുതിയ ആരോപണവുമായി ഉദയഭാനു രംഗത്തുവന്നിരിക്കുകയാണ്.
12 വർഷം മുമ്പ് സോണിയഗാന്ധിക്കൊപ്പം പോറ്റിയോടൊപ്പമുള്ള ചിത്രം കാണിച്ച് താനാണ് അദ്ദേഹത്തെ ഡൽഹിയിലെത്തിച്ചതെന്നാണ് ആദ്യമുന്നയിച്ച ആരോപണം. എസ്.ഐ.ടി അന്വേഷണത്തിൽ കർണാടക എം.പിമാർ വഴിയാണ് പോറ്റി സോണിയഗാന്ധിയെ കണ്ടതെന്ന് വ്യക്തമായിരുന്നു. ശബരിമല തന്ത്രിയുടെ രണ്ടര കോടി രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുണ്ടായിരുന്നുവെന്നും ആ പണം താൻ പിൻവലിച്ചുവെന്നുമുള്ള ആരോപണമാണ് പിന്നീട് ഉന്നയിച്ചത്. ശബരിമല തന്ത്രിക്ക് ഈ സ്ഥാപനത്തിൽ ഒരു രൂപ പോലും നിക്ഷേപമുണ്ടായില്ലെന്ന് ഉടമ പറഞ്ഞതോടെ അതും പൊളിഞ്ഞു.
ഒരു ധനകാര്യ സ്ഥാപനത്തിൽ 300ഓളം കോടി രൂപ ജനങ്ങൾക്ക് നഷ്ടമുണ്ടാക്കിയ, ഇടതുമുന്നണിയുടെ ഘടക കക്ഷിയായ വ്യക്തി ആറ് മാസം ജയിലിൽ കിടന്ന് പുറത്തുവന്നപ്പോൾ താൻ രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന പുതിയ ആരോപണമാണ് ഉദയഭാനു ഉന്നയിച്ചത്. അതിനുള്ള തെളിവുകൾ ഉദയഭാനുവും ആ ധനകാര്യ സ്ഥാപനവും പുറത്തുവിടണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. 50 വർഷത്തെ പൊതുജീവിതത്തിൽ ഒരു ആരോപണവും നേരിടാത്ത തന്നെ തേജോവധം ചെയ്യാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് ആന്റോ ആന്റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

