ആന്തൂർ: പാർത്ഥ സെൻററിന് ഇളവുതേടി മന്ത്രി മുമ്പാകെ സാജെൻറ ഭാര്യ
text_fieldsകണ്ണൂർ: ആന്തൂരിലെ വിവാദമായ പാർത്ഥ കൺവെൻഷൻ സെൻററിന് ഇളവുതേടി പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ഭാര്യ ബീന, മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ കണ്ണൂരിൽ നടന്ന അദാലത്തിലാണ് ബീനയും പിതാവ് പുരുഷോത്തമൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും മന്ത്രിയെ കാണാനെത്തിയത്. സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് സംസ്ഥാനത്താകെ കെട്ടിട നിർമാണം സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ സർക്കാർ അദാലത്ത് സംഘടിപ്പിക്കുന്നത്.
പാർത്ഥ കൺവെൻഷൻ സെൻററിന് അനുമതി നൽകുന്നതിൽ ആന്തൂർ നഗരസഭ കാലതാമസം വരുത്തിയതിൽ മനംനൊന്താണ് സാജൻ പാറയിൽ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിെൻറ പരാതി. സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ വിവാദത്തിനൊടുവിൽ കഴിഞ്ഞ മാസം ആന്തൂർ നഗരസഭ ഉപാധികളോടെ സെൻററിന് പ്രവർത്തനാനുമതി നൽകിയിരുന്നു. വാട്ടർ ടാങ്ക് മാറ്റിസ്ഥാപിക്കണമെന്നത് ഉൾപ്പെടെ ഏതാനും ചട്ടലംഘനം ആറുമാസത്തിനകം പൂർത്തിയാക്കണമെന്നാണ് ഉപാധി. പ്രസ്തുത വ്യവസ്ഥകളിൽ ഇളവ് വേണമെന്നാണ് ബീന വെള്ളിയാഴ്ച മന്ത്രിക്ക് നൽകിയ നിവേദനത്തിലെ മുഖ്യ ആവശ്യം.
വാട്ടർ ടാങ്ക് മാറ്റാൻ വലിയ ക്രെയിൻ ഉപയോഗിക്കേണ്ടി വരുമെന്നും വലിയ സാമ്പത്തിക ചെലവുണ്ടാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിവേദനം സ്വീകരിച്ച മന്ത്രി പരിശോധിക്കാം എന്ന മറുപടിയാണ് നൽകിയത്. പാർത്ഥ സെൻററിന് അനുമതി നൽകുന്നതിൽ ആന്തൂർ നഗരസഭക്ക് വീഴ്ച പറ്റിയെന്നാണ് സർക്കാർ ആദ്യം വിലയിരുത്തിയത്. എന്നാൽ, സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ട് നിലപാട് തിരുത്തി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദെൻറ ഭാര്യ പി.കെ. ശ്യാമളയാണ് ആന്തൂർ നഗരസഭ ചെയർപേഴ്സൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.