അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടി: ശബരിനാഥിനെതിരെ വീണ്ടും പരാതി
text_fieldsടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരിനാഥ് (ഫയൽ ചിത്രം)
തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ശബരിനാഥിനെതിരെ വീണ്ടും കേസ്. ഓൺലൈൻ ട്രേഡിങ്ങിനായി അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിലവിൽ ഒമ്പതോളം കേസുകളിൽ വിചാരണ നേരിടുന്ന ആളാണ് ശബരിനാഥ്.
തിരുവനന്തപുരം സ്വദേശി സഞ്ജയ് വർമയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. 2024 ജനുവരി മുതൽ വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. എന്നാൽ ഇതുവരെയും ലാഭം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ശബരിനാഥിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ടോട്ടൽ ഫോർ യു നിക്ഷേപതട്ടിപ്പ് കേസിലെ പ്രതിയാണ് ശബരിനാഥ്. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത തട്ടിപ്പ് കേസ്. നൂറിലധികം നിക്ഷേപകരിൽനിന്ന് 50 കോടി രൂപ തട്ടിയത്. 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം.
ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 ശതമാനം വരെ വരുമാനമുണ്ടാക്കാമെന്നും കാലാവധി കൂടുന്തോറും വളർച്ചനിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, മുൻ സിഡ്കോ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, കാൻവാസിങ് ഏജൻറുമാരായ ഹേമലത, ലക്ഷ്മി മോഹൻ, മിലി എസ്. നായർ തുടങ്ങി 20 പേരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

