കേരളം ബി.ജെ.പി ഭരിക്കുന്ന കാലം അകലെയല്ലെന്ന് അനിൽ ആന്റണി; ‘ക്രൈസ്തവർ ഇക്കുറി ബി.ജെ.പിക്കൊപ്പം’
text_fieldsതിരുവനന്തപുരം: കേരളം ബി.ജെ.പി ഭരിക്കുന്ന കാലം അകലെയല്ലെന്ന് ബി.ജെ.പി നേതാവ് അനിൽ ആന്റണി. ക്രൈസ്തവർ ഇത്തവണ ബി.ജെ.പിക്കൊപ്പമാണുള്ളത്. ഇന്ന് വികസനത്തെ കുറിച്ച് സംസാരിക്കുന്ന ഒരു പാർട്ടിയെ രാജ്യത്തുള്ളൂ, അത് ബി.ജെ.പിയാണെന്നും അനിൽ ആന്റണി പറഞ്ഞു.
കേരളത്തിൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ബി.ജെ.പി വളർന്നുകൊണ്ടിരിക്കുകയാണ്. 2006-ൽ കേരളത്തിൽ അഞ്ച് ശതമാനം മാത്രമായിരുന്നു ബി.ജെ.പിക്കുള്ള വോട്ട് വിഹിതം. ഇപ്പോഴത് 20 ശതമാനമായി വളർന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ 2000ത്തോളം മെമ്പർമാർ ബി.ജെ.പിക്കുണ്ടായി. പടിപടിയായി വളർച്ചയാണ് ബി.ജെ.പിക്കുള്ളത്.
ക്രൈസ്തവരിപ്പോൾ ബി.ജെ.പിക്കൊപ്പം തന്നെയാണ്. മണിപ്പൂരിൽ 40 ശതമാനം ക്രൈസ്തവരാണുള്ളത്. എന്നാൽ, അവിടെ ഭരിക്കുന്നത് ബി.ജെ.പിയാണ്. ക്രൈസ്തവർ മാത്രമല്ല മറ്റുസമുദായങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്യുകയാണിപ്പോൾ.
ഞാൻ മത്സരിക്കണോയെന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. ഇത്തവണ അത്തരമൊരു തീരുമാനമുണ്ടായില്ല, അതിനാൽ മത്സര രംഗത്തില്ലെന്നും അനിൽ ആന്റണി പറഞ്ഞു. എന്നാൽ, പ്രചാരണ രംഗത്ത് സജീവമാകുമെന്നും അനിൽ ആന്റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

