ആനക്കാപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണം വേഗത്തിൽ: ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിലാണ് പാത നിർമിക്കുന്നത്
text_fieldsതിരുവമ്പാടി: ആനക്കാപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തലാക്കി. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു പ്രവൃത്തി വിലയിരുത്തിയ ശേഷമാണ് നിർമാണപ്രവൃത്തി വേഗത്തിലാക്കിയത്. സ്റ്റേറ്റ് എക്സ്പെർട് അപ്രൈസർ കമ്മിറ്റിക്ക് ഒപ്പം കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ അധികൃതർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിലാണ് തുരങ്കപ്പാത നിർമിക്കുന്നത്. 1957നും 65നും ഇടയിൽ ഓസ്ട്രേലിയയിലാണ് ഓസ്ട്രിയൻ ടണലിങ് രീതി വികസിപ്പിച്ചെടുത്തത്. തുരങ്കം രൂപപ്പെടുത്തുന്നതിനായി ചുറ്റുമുള്ള പാറക്കൂട്ടത്തിന്റെ സ്വാഭാവിക ശക്തിയെ ആശ്രയിച്ച് നിലംതന്നെ പ്രാഥമിക പിന്തുണയായി ഉപയോഗിക്കുന്നതാണ് ന്യൂ ഓസ്ട്രിയൻ സാങ്കേതികവിദ്യ. പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശങ്ങൾ അനുസരിച്ച് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് തുരങ്ക പ്രവൃത്തി ആരംഭിച്ചത്.
വയനാട് ജില്ലയിലെ മേപ്പാടിയിൽനിന്ന് തുരങ്ക നിർമാണ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ഇരുഭാഗത്തുനിന്നും ഒരേസമയം തുരന്നു നീങ്ങുന്നതാണ് നിർമാണ രീതിയെന്ന് നോഡൽ ഓഫിസറും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുമായ വി.കെ. ഹാഷിം പറഞ്ഞു. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ ഏഴുതട്ടുകളായി തിരിച്ച് താഴേക്കുകൊണ്ടുവന്നാണ് തുരങ്ക മുഖം രൂപപ്പെടുത്തിയത്.
വലതു വശത്തെ തുരങ്കമാണ് ഇപ്പോൾ തുരക്കാൻ തുടങ്ങിയത്. താമസിക്കാതെ ഇടതുവശത്തെ തുരങ്ക നിർമാണവും തുടങ്ങും. തുരങ്കപ്പാതയിലേക്കുള്ള ഒരു പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. മറ്റൊരു പാലവും അപ്രോച്ച് റോഡ് നിർമാണവും ഉടനെ ആരംഭിക്കും. തുരങ്കം ആരംഭിക്കുന്ന കുണ്ടൻതോട്ടിലേക്കു കടക്കാനുള്ള പാലത്തിന്റെ നിർമാണം കാലവർഷത്തിനു മുൻപ് പൂർത്തിയാക്കാനാണു നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

