'സമരം തകർക്കാൻ നോക്കിയവർ ഇപ്പോൾ വിജയത്തിന്റെ പങ്കുപറ്റാൻ നാണമില്ലാതെ വരുന്നു'; എസ്.എഫ്.ഐക്കും സി.പി.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി അനഘ ശശി
text_fieldsഅനഘ ശശി
മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ജാതിവിവേചനത്തിനും അക്കാദമിക് പീഡനങ്ങൾക്കുമെതിരെ 24 ദിവസം നീണ്ട ഐതിഹാസിക പ്രക്ഷോഭത്തിനൊടുവിൽ വിജയം നേടിയതിന് പിന്നാലെ, എസ്.എഫ്.ഐ, സി.പി.എം നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഗവേഷക വിദ്യാർഥിനി അനഘ ശശി. സമരത്തെയും തന്നെയും കായികമായും മാനസികമായും തകർക്കാൻ പരമാവധി ശ്രമിച്ചവരും വ്യാജ പ്രചാരണങ്ങൾ നടത്തിയവരും ഇപ്പോൾ സമര വിജയത്തിന്റെ ക്രെഡിറ്റെടുക്കാൻ നാണമില്ലാതെ വന്നിരിക്കുകയാണെന്ന് അനഘ സോഷ്യൽ മീഡിയയിൽ കുറിച്ചു.
"പെരുമഴയത്തും പൊരിവെയിലിലും വിഷജന്തുക്കളെ പോലും അവഗണിച്ച് പന്തലിൽ കിടന്നാണ് ഈ സമരം നടത്തിയത്. വീടുകളുടെ സുരക്ഷിതത്തിലിരുന്ന് പ്രിവിലേജുകൾ ആസ്വദിക്കുന്നവരുടെ സൈബർ ആക്രമണങ്ങളും ഇസ്ലാമോഫോബിക് തെറികളും എസ്.എഫ്.ഐയുടെ വക നുണപ്രചാരണങ്ങളും ക്യാരക്ടർ അസാസിനേഷനും നിരന്തരം സഹിക്കേണ്ടി വന്നു," അനഘ വെളിപ്പെടുത്തുന്നു. സർവകലാശാലയുടെ ഭിത്തികളിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ തനിക്കെതിരെ മോശം പോസ്റ്ററുകൾ പതിച്ചതായും സി.പി.എം പ്രാദേശിക നേതാക്കൾ വീട്ടിലേക്ക് വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ വ്യക്തമാക്കുന്നു. 'ഒരു പെൺകുട്ടിയാണെന്ന് ഓർക്കണമെന്നും ആരും കൂടെ കാണില്ലെന്നും' പറഞ്ഞായിരുന്നു ഭീഷണി.
എസ്.എഫ്.ഐ, സി.പി.എം, പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) എന്നീ സംഘടനകൾ ഈ കേസ് അട്ടിമറിക്കാനും കൂടെ നിന്നവരെ ഉപദ്രവിക്കാനും മാത്രമാണ് ശ്രമിച്ചതെന്ന് അനഘ കുറ്റപ്പെടുത്തി. "സമരം ഒത്തുതീർപ്പിലായതോടെ അവർ ഉള്ളതുകൊണ്ടാണ് സമരം തീർന്നതെന്ന് വരെ പറയാനുള്ള തൊലിക്കട്ടി അവർ കാണിക്കുന്നു. വോട്ട് നഷ്ടപ്പെടുമെന്ന ഭയമാണ് ഈ ന്യായീകരണങ്ങൾക്ക് പിന്നിൽ. എന്നാൽ തെറ്റുകളെ വെളുപ്പിക്കലല്ല യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ചുമതലയെന്നും, സ്വന്തം സംഘടനയിലെ ആളുകൾ തെറ്റ് ചെയ്താൽ തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും" പാർട്ടി പ്രവർത്തകരെ ഓർമിപ്പിച്ചുകൊണ്ട് അനഘ പറഞ്ഞു. പ്രതിസന്ധികളിലും ഭീഷണികളിലും ഒപ്പം നിന്ന് പോരാടിയ വിദ്യാർഥി, ദളിത് സംഘടനകൾക്കും പൊതുസമൂഹത്തിനും അനഘ ഹൃദയംഗമമായ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

