കണ്ണൂര്‍: അനധികൃത നിയമന വിവാദത്തിൽ പ്രതികരണവുമായി എ.എന്‍ ഷംസീര്‍ എം.എൽ.എയുടെ ഭാര്യ ഡോ. സഹല. തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് ഡോ. സഹല പറഞ്ഞു. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരായ വിവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്നും ഡോ. സഹല വ്യക്തമാക്കി.
അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാൻ തനിക്ക് യോഗ്യതയുണ്ട്. കോടതി വിധി തന്‍റെ ഭാഗം കേള്‍ക്കാതെയാണ്. ഒരു എം.എല്‍.എയുടെ ഭാര്യ ആയതിന്‍റെ പേരില്‍ എങ്ങനെ തന്നെ തഴയാനാകുമെന്നും ഡോ. സഹല ചോദിച്ചു.
തസ്തിക കെട്ടിച്ചമച്ചതാണെന്ന ആരോപണത്തിൽ മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയാണ്. തനിക്ക് വേണ്ടി രൂപീകരിച്ച തസ്തികയല്ലിത്. പത്രപരസ്യം കണ്ടാണ് അപേക്ഷ നല്‍കിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ ഇനിയും അഭിമുഖങ്ങളിൽ പങ്കെടുക്കും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും ഡോ. സഹല പറഞ്ഞു.
തനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂെടയാണ് ഒാരോന്നും നേടിയത്. ഷംസീറിന്‍റെ ഭാര്യയായത് കൊണ്ട് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന ആരോപണം തമാശയാണ്. ഷംസീറിന്‍റെ ഭാര്യയായതിനാൽ വീട്ടമ്മയായി കഴിയണോ എന്നും ഡോ. സഹല മാധ്യമങ്ങൾക്ക് മുമ്പിൽ ചോദ്യം ഉന്നയിച്ചു.

