കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ അടിച്ചോടിച്ചു; കേസെടുത്ത് പൊലീസ്
text_fieldsഅടൂർ:അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയ്ക്ക് നേരെ ജീവനക്കാരന്റെ ക്രൂര മർദനം. അന്ധനായ ഭർത്താവിനൊപ്പം സ്റ്റാൻഡിലെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ആർ. വേണുവിനെതിരെ ഗുരുതര ആരോപണമുയർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് സംഭവം. കാഴ്ചശക്തിയില്ലാത്ത വയോധികനൊപ്പമാണ് സ്ത്രീ സ്റ്റാൻഡിൽ ഭിക്ഷാടനത്തിനായി എത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വേണു ഇവരെ വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയും ബലം പ്രയോഗിച്ച് പുറത്തേക്ക് ഓടിക്കുകയുമായിരുന്നു എന്നാണ് പരാതി. വയോധികയെ വടികൊണ്ട് അടിച്ച് പുറത്തേക്ക് ആട്ടിപ്പായിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
മർദനത്തിൽ പരിക്കേറ്റ വയോധികയെ നിലവിൽ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ജീവനക്കാരനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും പ്രാദേശിക കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. വയോധികയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

