പിണറായിക്ക് അമിത് ഷായുടെ മുന്നറിയിപ്പ്: തീക്കളിയാണ് ഒാർമവേണം; സർക്കാറിനെ താഴെയിടാൻ മടിക്കില്ല
text_fieldsകണ്ണൂർ: അയ്യപ്പഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ കേരളസർക്കാറിനെ താഴെയിടാൻ മടിക്കില്ലെന്ന് ബി.ജെ.പി ദേശീ യ അധ്യക്ഷൻ അമിത് ഷാ. ശബരിമല വിഷയത്തിൽ അടിച്ചമർത്തൽനയം തുടരുന്ന പിണറായിസർക്കാറിനെതിരെ ബി.ജെ.പിയും രാജ്യവും ഒരൊറ്റശിലയായും ഒരുപർവതമായും ഒരുമിച്ചുനിൽക്കും. ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കാൻ ബി.ജെ.പി കേരളത്തിൽ ഏതറ്റംവരെയും പോകും. കണ്ണൂരിൽ പാർട്ടി ജില്ല ആസ്ഥാനമായ കെ.ജി. മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്തിയും സർക്കാറും തമ്മിലാണ് പോരാട്ടം
ഒരുവശത്ത് ഭക്തിയുടെയും ധർമത്തിെൻറയും ശക്തിയും മറുവശത്ത് സർക്കാറും തമ്മിലുള്ള സംഘർഷമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന അയ്യപ്പഭക്തരെ സർക്കാർ മർദക ഉപാധിയിലൂടെ അടിച്ചമർത്തുന്നു. അടിയന്തരാവസ്ഥക്ക് തുല്യമായ അന്തരീക്ഷമാണിത്. ആയിരക്കണക്കിന് ഭക്തരെ അറസ്റ്റ് ചെയ്ത് പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുത്തു. ഏത് പൊതുമുതലാണ് നശിപ്പിച്ചതെന്ന് സർക്കാർ പറയണം.
നടപ്പിലാവാത്തത് കോടതി പറയരുത്
ആചാരങ്ങൾ മാറ്റംവരുത്താനും ദേവസ്വം ബോർഡിനെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. ക്ഷേത്രങ്ങൾക്കെതിരായ സംഘടിതനീക്കമാണിത്. സർക്കാറിന് ഇത്തരം നിർദേശം നൽകുന്ന കോടതികൾ നടപ്പിലാക്കാൻകഴിയുന്ന നിർദേശങ്ങൾ മുന്നോട്ടുവെക്കണം. അപ്രായോഗിക നിർദേശങ്ങൾ പറയുന്നത് കോടതി അവസാനിപ്പിക്കണം.
വിശ്വാസികൾക്ക് മൗലികാവകാശമുണ്ട്
ആർട്ടിക്കിൾ 14 അനുസരിച്ചാണ് സർക്കാർ ഇൗ അടിച്ചമർത്തൽ നടപടികളെടുക്കുന്നത്. എന്നാൽ, ഭരണഘടന 25, 26 വകുപ്പുകൾ പൗരന് ആഗ്രഹിക്കുന്ന ആചാരം വെച്ചുപുലർത്താൻ അവകാശം നൽകുന്നവയാണ്. ഇൗ അവകാശം മറ്റൊരു അവകാശം വെച്ച് അടിച്ചമർത്തുകയാണ് കേരളസർക്കാർ ചെയ്യുന്നത്. ഹിന്ദു ആചാരങ്ങളിൽ എക്കാലത്തും സ്ത്രീകൾക്ക് തുല്യപരിഗണനയുണ്ട്. എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമുണ്ട്. ശബരിമലയിൽ മാത്രമാണ് ഒരു പ്രത്യേക പ്രായക്കാരായ സ്ത്രീകൾക്ക് വിലക്കുള്ളത്.
തീക്കളി കളിക്കരുത്
അനാചാരങ്ങൾ തടയുന്നതിന് ഹിന്ദുസമൂഹം എതിരല്ല. ബഹുഭാര്യത്വത്തിനെതിരായ നിയമം, വിധവവിവാഹം, ബാലികാവിവാഹം തുടങ്ങിയതെല്ലാം ഹിന്ദുസമൂഹത്തിെൻറ പിന്തുണയോടെ നടപ്പിലാക്കുന്നവയാണ്. പിണറായി ഒന്നോർക്കണം. അയ്യപ്പന്മാരെ വെച്ച് ഇപ്പോൾ കളിക്കുന്നത് തീക്കളിയാണ്. കേരളത്തിൽ നടപ്പിലാക്കാൻ ഇനിയും കോടതിവിധികളുണ്ട്. ജെല്ലിക്കെട്ട് വിധി നടപ്പിലാക്കാനുണ്ട്. മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കിയിട്ടില്ല. ഇങ്ങനെ പലതും നിലനിൽക്കുേമ്പാൾ ശബരിമലയുടെ കാര്യത്തിൽമാത്രം എന്തിനാണ് ഇത്ര താൽപര്യം? പ്രളയത്തിൽപെട്ട് നശിച്ച് ദുരിതം പേറുന്നവർക്കുവേണ്ടി ചെയ്യാനുള്ളതൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
പിണറായിയുടെ നാട്ടിൽ അമിത് ഷാ; കൊല്ലപ്പെട്ട പ്രവർത്തകെൻറ വീട് സന്ദർശിച്ചു
തലശ്ശേരി: കേരളത്തിൽ സി.പി.എമ്മിനെതിരായ പടയൊരുക്കത്തിെൻറ നേതൃത്വവുമായെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ, മുഖ്യമന്ത്രി പിണറായി വിജയെൻറ ജന്മനാട്ടിലെത്തി. സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരായ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട് സന്ദർശിക്കാനാണ് അമിത് ഷാ ഭാര്യയോടൊപ്പം പിണറായിയിൽ എത്തിയത്. 15 മിനിറ്റോളം വീട്ടിൽ ചെലവഴിച്ച അമിത് ഷാ ഉത്തമെൻറ ഭാര്യയും രമിത്തിെൻറ അമ്മയുമായ നാരായണിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
‘‘എെൻറ ഭർത്താവിനെയും മകനെയും അവർ കൊന്നു. എനിക്ക് ഒരു കപ്പ് വെള്ളം തരാൻ പോലും ആരുമില്ല’’ -അമിത് ഷാക്ക് മുന്നിൽ നാരായണി വിതുമ്പി. അമിത് ഷായും ഭാര്യയും നാരായണിയെ ഷാളണിയിച്ചു. ഉച്ചക്ക് 2.25ഒാടെ എത്തിയ അമിത് ഷാ 15 മിനിറ്റോളം അവിടെ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. സി.പി.എം ശക്തികേന്ദ്രമായ പിണറായി അമിത് ഷായുടെ സന്ദർശനത്തിെൻറ ഭാഗമായി പൊലീസ് വലയത്തിലായിരുന്നു. 2002ലാണ് ഉത്തമൻ കൊല്ലപ്പെട്ടത്. 2016 ഒക്ടോബർ 12ന് രമിത്തും കൊലക്കത്തിക്ക് ഇരയായി.
കഴിഞ്ഞ വർഷം കുമ്മനം രാജശേഖരൻ നയിച്ച കേരളരക്ഷാ യാത്രയുടെ ഭാഗമായി അമിത് ഷാ പിണറായിയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മകനെതിരെ ഉയർന്ന സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് അമിത് ഷാ കണ്ണൂർ സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയതിനാൽ അതു നടന്നില്ല. അതേത്തുടർന്ന് ബി.ജെ.പിക്കുണ്ടായ ക്ഷീണം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന നേതൃത്വത്തിെൻറ പ്രത്യേക താൽപര്യപ്രകാരം അമിത് ഷാ പിണറായിയിൽ എത്തിയത്.
അജണ്ട വെളിപ്പെടുത്തി, വികാരം കത്തിച്ച് അമിത് ഷാ
കണ്ണൂർ: കേരളത്തിൽ ബി.ജെ.പി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തതയോടെ പ്രഖ്യാപിക്കുന്നതാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കണ്ണൂർ പ്രസംഗം. ‘സ്വാമിയേ, അയ്യപ്പാ’ വിളികളോടെ അത്യന്തം വികാരപരമായി തുടങ്ങിയ പ്രസംഗത്തിെൻറ ആദ്യവസാനം കേരളത്തിൽ ബി.ജെ.പി ശബരിമല വിഷയത്തിൽ ഇനിയും പലചുവടുകൾ മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. വിശ്വാസികളുടെ വികാരത്തെ അടിസ്ഥാനമാക്കിയുള്ള പ്രക്ഷോഭവും സർക്കാറിനെതിരായ രാഷ്ട്രീയനീക്കവും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയാണ് അമിത് ഷാ നൽകിയത്.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തലേന്ന് കണ്ണൂരിൽ ഒത്തുകൂടിയ ബി.ജെ.പി കോർ കമ്മിറ്റി ശബരിമല വിഷയം ഉന്നയിച്ച് കാസർകോട്ടുനിന്ന് പമ്പയിലേക്ക് രഥയാത്ര നടത്തുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പഞ്ചായത്തുതലം മുതലുള്ള മറ്റ് പ്രചാരണപരിപാടികളും നടത്തും. മട്ടന്നൂരിൽ വിമാനമിറങ്ങി കണ്ണൂരിലേക്കുള്ള യാത്രാമധ്യേ ഇൗ വിവരം അമിത് ഷാക്ക് സംസ്ഥാനനേതൃത്വം കൈമാറി. അയ്യപ്പഭക്തരുടെ വികാരത്തെ പരമാവധി ഉപയോഗിച്ചുള്ള പ്രക്ഷോഭപരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിട്ടുള്ളത്.
എൻ.എസ്.എസ്, ബി.ഡി.ജെ.എസ് തുടങ്ങിയ കക്ഷികളുമായി ചർച്ച ചെയ്ത് അടുത്തദിവസംതന്നെ സമരം പ്രഖ്യാപിക്കാനുമാണ് തീരുമാനം. എൻ.ഡി.എയിൽ കേരളത്തിലുണ്ടായ ഉൾപ്പിരിവ് മറന്ന് എൻ.എസ്.എസ്, ബി.ഡി.ജെ.എസ് ശക്തികളെ ഒരുമിപ്പിച്ചുനിർത്തുന്നതിെൻറ പ്രഖ്യാപനങ്ങൾ അമിത് ഷായുടെ പ്രസംഗത്തിൽ ഇടംപിടിച്ചത് അതിെൻറ സൂചനയാണ്.
അമിത്‌ഷായുടെ പ്രസ്‌താവന ഫെഡറൽ തത്വത്തിന് നിരക്കാത്തത് -സി.പി.എം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കുമെന്ന അമിത്‌ഷായുടെ പ്രസ്‌താവന ഫെഡറല്‍ തത്വത്തിന് നിരക്കാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചും ഭരണഘടനയെ സംബന്ധിച്ചും സംഘ്പരിവാര്‍ പുലര്‍ത്തുന്ന തെറ്റായ കാഴ്‌ചപ്പാടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കെതിരായി നില്‍ക്കുന്ന സര്‍ക്കാറുകളെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അവര്‍ മുന്നോട്ടുവെക്കുന്ന ഫാഷിസ്റ്റ് പ്രവണതയുടെ ദൃഷ്‌ടാന്തമാണ്. ശബരിമലയിലെ സ്‌ത്രീപ്രവേശനം പോെല വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കരുെതന്നാണ് അമിത്‌ഷാ പറഞ്ഞിരിക്കുന്നത്.
ഇത് കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്നതാണ്. സുപ്രീംകോടതിയുടെ ഭരണഘടന െബഞ്ചിെൻറ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പിരിച്ചുവിടുമെന്ന ഭീഷണി സുപ്രീംകോടതിയേക്കാള്‍ മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന പ്രഖ്യാപനത്തിെൻറ ഭാഗവുമാണെന്നും പ്രസ്‌താവനയിൽ പറയുന്നു. എതിര്‍ശബ്‌ദങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ട കേരളത്തിലും നടപ്പാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിെൻറ അവസാനത്തെ ഉദാഹരണങ്ങളിലൊന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണവും തീവെപ്പുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.