വിവാദ നിയമനത്തിൽനിന്ന് തലയൂരി സർക്കാർ; ദേവസ്വം സ്പെഷൽ പ്ലീഡർ പദവിയൊഴിഞ്ഞ് കെ.ബി. പ്രദീപ്
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഹൈകോടതിയിലെ സർക്കാർ ദേവസ്വം സ്പെഷൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു. കഴിഞ്ഞദിവസം നിയമിതനായ അഡ്വ. കെ.ബി. പ്രദീപിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള സ്ഥാപനത്തിന്‍റെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി.
സ്വർണക്കൊള്ളയിൽ പ്രതിപ്പട്ടികയിലുള്ള ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്‍റെ അഭിഭാഷകനായിരുന്നു പ്രദീപ്. ഇത് ഉയർത്തിക്കാട്ടി നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനാണ് നിയമനമെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തിയത്. നിയമന തീരുമാനം താൻ പങ്കെടുക്കാത്ത മന്ത്രിസഭായോഗത്തിലായിരുന്നെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പൂർണ അധികാരം നൽകിയിരുന്നെന്നും ദേവസ്വം മന്ത്രി പറയുമ്പോൾ കെ.പി.സി.സിയുമായി കൂടിയാലോചിക്കാതെയായിരുന്നു നടപടിയെന്ന വിവരവും പുറത്തുവരികയാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ദിവസങ്ങൾ മാത്രമേയാകുന്നുള്ളൂവെങ്കിലും നിയമനങ്ങൾ വിവാദമാവുകയാണ്. മന്ത്രി സണ്ണി ജോസഫിന്‍റെ അളിയൻ പേഴ്സനൽ സ്റ്റാഫിൽനിന്ന് രാജിവെച്ചതും വിവാദത്തെ തുടർന്നായിരുന്നു.
ശബരിമല സ്വർണ കൊള്ളക്കേസിൽ സ്മാർട്ട് ക്രിയേഷൻസിന്‍റെ അഭിഭാഷകൻ കെ.ബി. പ്രദീപിനെ സർക്കാർ പ്ലീഡറാക്കിയതിൽ സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്കും ആശങ്കയുണ്ടായിരുന്നു. കോടതിയിൽ കേസുകളെത്തുമ്പോൾ എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ടുകള്‍ ആദ്യം പരിശോധിക്കുന്നത് സർക്കാർ അഭിഭാഷകനായതിനാൽ വിവരങ്ങള്‍ ചോരുമെന്ന സംശയത്തിലായിരുന്നു അവർ.
സ്വര്‍ണക്കൊള്ള വിവരം പുറത്തുവന്നപ്പോൾ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ ന്യായീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് സ്ഥാപനത്തിന്‍റെ അഭിഭാഷകൻ കെ.ബി. പ്രദീപായിരുന്നു. ആ വ്യക്തിയെയാണ് കഴിഞ്ഞദിവസം സ്പെഷൽ ഗവ. പ്ലീഡറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ദേവസ്വം കേസുകളുടെ ചുമതലയാണ് ഏൽപിച്ചത്. നിലവിൽ ദേവസ്വത്തിന് സ്റ്റാന്‍റിങ് കൗണ്‍സിലിനെ നിയോഗിച്ചിട്ടില്ല. ഫലത്തിൽ മുഴുവൻ ഉത്തരവാദിത്തവും പ്ലീഡറിൽ എത്തുമായിരുന്നു.
കേസിൽ കുറ്റപത്രം നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിൽ സുപ്രധാന പദവിയിൽ പ്രദീപിനെ നിയോഗിച്ചതിലെ ഔചിത്യം ചോദ്യംചെയ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻകൈയെടുത്താണ് നിയമനമെന്ന ആക്ഷേപവും ഉയർന്നിരുന്നു.
തെറ്റുപറ്റിയെന്ന് മന്ത്രി മുരളീധരൻ
തിരുവനന്തപുരം: ദേവസ്വം സ്പെഷൽ ഗവ. പ്ലീഡറുടെ നിയമനത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ദേവസ്വംമന്ത്രി കെ. മുരളീധരൻ. പ്രശസ്തനായ ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് പരിഗണിച്ചതെങ്കിലും ഭക്തജനങ്ങളിൽനിന്ന് പരാതികളുയർന്ന സാഹചര്യത്തിലാണ് സർക്കാർ മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ സംശയമുണ്ടാകാൻ പാടില്ലെന്ന സർക്കാറിന്‍റെ നിർബന്ധബുദ്ധിയാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

