വിവാദ നിയമനത്തിൽനിന്ന് തലയൂരി സർക്കാർ; ദേവസ്വം സ്പെഷൽ പ്ലീഡർ പദവിയൊഴിഞ്ഞ് കെ.ബി. പ്രദീപ്
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്‌പെഷല്‍ പ്ലീഡറായി നിയമിച്ച വിവാദത്തിൽനിന്ന് തലയൂരി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ.ബി. പ്രദീപ് സ്‌പെഷല്‍ പ്ലീഡർസ്ഥാനം രാജിവെച്ചു.
ശബരിമല ശ്രീകോവിലില്‍ സ്വര്‍ണംപൂശുന്ന കരാറെടുത്ത ചെന്നൈ ആസ്ഥാനമായ ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ കമ്പനിയുടെ അഭിഭാഷകനാണ് കെ.ബി. പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം സ്‌പെഷല്‍ പ്ലീഡറായി നിയമിച്ചതാണ് വിവാദമായത്.
അതേസമയം, ദേവസ്വം പ്ലീഡറുടെ നിയമനത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പ്രമുഖ ക്രിമിനൽ അഭിഭാഷകനെന്ന നിലയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് പരിഗണിച്ചതെങ്കിലും ഭക്തജനങ്ങളിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരുതരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ പാടില്ലെന്ന സർക്കാറിന്റെ നിർബന്ധബുദ്ധിയാണ് മാറ്റത്തിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് നിയമനം നടത്തിയതെന്നാണ് മുരളീധരൻ പറഞ്ഞത്. പുതിയ പ്ലീഡര്‍ മുമ്പ് പ്രതികള്‍ക്ക് വേണ്ടി ഹാജരായതിനാല്‍ അവരുടെ എല്ലാ ബലഹീനതകളും നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം തള്ളിയായിരുന്നു ഈ അഭിപ്രായപ്രകടനം.
അതേസമയം, സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ പ്ലീഡറായി നിയമിച്ചതില്‍ പ്രത്യേക അന്വേഷണ സംഘവും ആശങ്കയറിയിച്ചിരുന്നു. മുമ്പ് കോടതിയില്‍ പ്രതിഭാഗം വാദിച്ച അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നിലവിലെ പ്രത്യേക പൊലീസ് അന്വേഷണം അട്ടിമറിക്കാനാണ് ഈ അടിയന്തര നീക്കമെന്നും മുന്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവനും വിമർശനം ഉന്നയിച്ചു.
കേരളത്തിൽ അഭിഭാഷകരുടെ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി തന്നെ ഇടപെട്ട് നിയമനത്തിൽ തിരുത്തൽവരുത്തണമെന്നും ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടു. നിയമനകാര്യത്തിൽ കള്ളന് ചൂട്ടുപിടിക്കുന്ന സമീപനമാണുണ്ടായതെന്നും വിചിത്രനടപടിയാണിതെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

