തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നടന്നത് പോലെയുള്ള ക്രമവിരുദ്ധമായ സംഭവം ചെറിയ തോതില്‍ മറ്റ് ചിലയിടങ്ങളിലും നടന്നിട്ടുണ്ടെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സമഗ്ര നിയമ ഭേദഗതിക്ക് തയാറാകുന്നത്. നിലവിലെ നിയമത്തിലെ പരിമിതികള്‍ ഒഴിവാക്കി അര്‍ഹമായ ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമ പരിഷ്‌കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. എൻ.ജി.ഒ യൂനിയനും കെ.ജി.ഒ.എയും സംയുക്തമായി സംഘടിപ്പിച്ച 'സഹകരണ മേഖല വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും' വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോര്‍പറേറ്റുകളും വന്‍കിട സ്വകാര്യ കമ്പനികളും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ അവസരം കാത്തിരിക്കുകയാണ്. സാധാരണക്കാരെയും കര്‍ഷകരെയും ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നത് സഹകരണ മേഖല ശക്തമായി നിലകൊള്ളുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ സഹകരണ രംഗം തര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കരുവന്നൂര്‍ ബാങ്കില്‍ നടന്ന പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയുധമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സഹകരണ സെക്രട്ടറി മിനി ആൻറണി, ബി.ഇ.എഫ്.ഐ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ടി. അനില്‍കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ഡോ. എസ്.ആര്‍. മോഹനചന്ദ്രന്‍, എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി എം.എ. അജിത്കുമാര്‍ എന്നിവരും വെബിനാറില്‍ പങ്കെടുത്തു.