അമ്പേ... തോൽവി! അമ്പലപ്പുഴ, പയ്യന്നൂർ, തളിപ്പറമ്പ്, കഴക്കുട്ടം......; അടിയൊഴുക്കിൽ അട്ടിമറിഞ്ഞത് 50ലേറെ മണ്ഡലങ്ങൾ
text_fieldsവോട്ടെണ്ണൽ കേന്ദ്രമായ ആലുവ യു.സി കോളജിന് മുന്നിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദം
പാലക്കാട്: 2026 നിയമസഭ തെരഞ്ഞെടുപ്പിന് ഒറ്റവാക്കിൽ നൽകാവുന്ന വിശേഷം ഇതാണ് - ‘അട്ടിമറികളുടെ മഹാവിസ്മയം’. തിരുവനന്തപുരം മുതൽ കാസർകോട് വരെ അട്ടിമറികളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയപ്പോൾ ‘വനവാസത്തിന്’അമ്പതോളം സ്ഥാനാർഥികൾ. അപ്രതീക്ഷിത അട്ടിമറികളില്ലാത്ത ഒരു ജില്ല പോലുമില്ല. സി.പി.എം വിട്ട് മറുകണ്ടം ചാടിയ ജി. സുധാകരൻ (അമ്പലപ്പുഴ), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ), ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്) എന്നിവർ പാർട്ടി കോട്ടകൾ പിളർത്തിയത് രാഷ്ട്രീയ കോരളത്തിലെ അത്യപൂർവതയാണ്. നേമത്ത് പൂട്ടിപ്പോയ അക്കൗണ്ട് തിരിച്ചുപിടിച്ചതിനൊപ്പം കഴക്കൂട്ടത്തും ചാത്തന്നൂരും ബി.ജെ.പി നേടിയ വിജയവും അട്ടിമറി തന്നെ. അതേസമയം, 35 സീറ്റിലേക്ക് ഒതുങ്ങിയ ഇടതുപക്ഷത്തിന് അട്ടമറി നേട്ടമായി പറയാൻ ഒരു സീറ്റുപോലുമില്ല.
രക്തസാക്ഷി ഫണ്ട് മുക്കിയത് ചോദ്യം ചെയ്താണ് സി.പി.എം മുൻ ഏരിയ സെക്രട്ടറിയായ വി. കുഞ്ഞികൃഷ്ണൻ, പയ്യന്നൂരിൽ ടി.ഐ. മധുസൂധനനെതിരെ അങ്കത്തിനിറങ്ങിയത്. അർഹരെ മറികടന്ന് തളിപ്പറമ്പ് സീറ്റ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്ക് നൽകിയത് ചോദ്യം ചെയ്താണ് സി.പി.എം മുൻ ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായത്. ‘വർഗശത്രുക്കൾ’എന്ന് നേതൃത്വം വിധിയെഴുതിയ രണ്ടുപേർക്കൊപ്പമാണ് പാർട്ടി അണികളെന്ന് കണ്ണൂരിലെ പാർട്ടി കോട്ടകളിലെ ആധികാരിക വിജയം വ്യക്തമാക്കുന്നു.
പാർട്ടി നേതൃത്വത്തെ നേരിട്ട് വെല്ലുവിളിച്ചാണ് ജി. സുധാകരൻ അമ്പലപ്പുഴയിൽ എച്ച്. സലാമിനെതിരെ പോരിനിറങ്ങിയത്. സുധാകരൻ എഫക്ടിൽ അമ്പലപ്പുഴയിൽ മാത്രമല്ല, കായംകുളത്ത് യു. പ്രതിഭക്കെതിരെ എം. ലിജു, അരൂരിൽ ദലീമ ജോജോക്കെതിരെ ഷാനിമോൾ ഉസ്മാൻ, ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനെതിരെ എ.ഡി. തോമസ് എന്നിവർ അട്ടിമറി വിജയം നേടി. മലപ്പുറത്തെ അട്ടിമറിയിൽ പ്രധാനം തവനൂരിൽ നാലാം തവണ ജനവിധി തേടിയ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് നേടിയ വിജയമാണ്.
കോഴിക്കോട് പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടി.പി. രാഷ്മകൃഷ്ണൻ മുട്ടുകുത്തിയത് മുസ്‍ലിം ലീഗിന്റെ യുവവനിത ഫാത്തിമ തഹ്‍ലിയക്ക് മുന്നിലാണ്. എക്കലാവും ഇടതുപക്ഷം ജയിച്ചുവന്ന എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ പരാജയം കനത്ത പ്രഹരമാണ്. മന്ത്രി അഹ്മദ് ദേവർകോവിലിന്റെ കോഴിക്കോട് സൗത്ത്, സി.പി.ഐയുടെ കുത്തക സീറ്റായ നാദാപുരം, ഇടതുസഹയാത്രികൻ പി.ടി.എ. റഹീമിന്റെ തട്ടകമായ കുന്ദമംഗലം, കൊയിലാണ്ടി, തിരുവമ്പാടി, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിലൂം യു.ഡി.എഫ് അട്ടിമറി വിജയം നേടിയപ്പോൾ കോഴിക്കോട് ജില്ലയിൽ സി.പി.എം അടപടലം തകർന്നു. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെ അട്ടിമറിച്ച റോയ് കെ. പൗലോസിലൂടെ ജില്ലയിൽ കാൽനൂറ്റാണ്ടിന് ശേഷം കോൺഗ്രസിന് ആദ്യ എം.എൽ.എയെ ലഭിച്ചു. മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂരിലെ വീഴ്ചയാണ് കോട്ടയത്തെ അട്ടിമറി. സി.പി.എം കോട്ടയായ വൈക്കത്തിന് പുറമെ, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയ പൂഞ്ഞാറിലും ഇക്കുറി കോൺഗ്രസ് അട്ടിമറി വിജയം നേടി. കാസർകോട് ജില്ലയിലെ വമ്പൻ അട്ടിമറി തൃക്കരിപ്പൂരിലാണ്. സി.പി.എം കോട്ടയായ ഇവിടെ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യറിന് 5000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
ആറന്മുളയിൽ മന്ത്രി വീണ ജോർജ് കോൺഗ്രസിലെ യുവനേതാവ് അബിൻ വർക്കിക്ക് മുന്നിൽ വീണതാണ് മറ്റൊരു പ്രധാന അട്ടിമറി. മുൻമന്ത്രി മാത്യൂ ടി. തോമസിന്റെ തട്ടകമായ ചാത്തന്നൂരിൽ എൻ.ഡി.എ ടിക്കറ്റിൽ ബി.ബി. ഗോപകുമാർ ജയിച്ചതാണ് കൊല്ലത്തെ ഹൈലൈറ്റ്. പത്തനാപപുരത്ത് മന്ത്രി ഗണേഷ് കുമാറിനെ ജ്യോതികുമാർ ചാമക്കാലക്കാല അട്ടിമറിച്ചതും ശ്രദ്ധേയമാണ്. ചടയമംഗലത്തെ അട്ടിമറിയിൽ സി.പി.ഐയുടെ മന്ത്രി ചിഞ്ചുറാണിക്ക് അടിതെറ്റി.
കഴക്കൂട്ടത്ത് വി. മുരളീധരൻ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ അട്ടിമറിച്ചത് തലസ്ഥാന നഗരിയിൽ ബി.ജെ.പിയുടെ സാന്നിധ്യം ശക്തമാക്കി. വി. വൻകുട്ടിയിൽനിന്ന് ബി.ജെ.പിക്കായി നേമം തിരിച്ചുപിടിച്ച രാജീവ് ചന്ദ്രശേഖറിന്റെയും ഇഞ്ചോടിഞ്ച് പൊരുതി വട്ടിയൂർകാവ് നേടിയ കെ. മുരളീധരന്റെയും വിജയങ്ങൾ അട്ടിമറി പട്ടികയിൽപെടുത്താം. പിണറായി മന്ത്രിസഭയിലെ താരം പി. രാജീവിനെ കളമശ്ശേരിയിൽ കീഴടക്കിയ അബ്ദുൽ ഗഫൂറിന്റെ വിജയമാണ് എറണാകുളത്തെ പ്രധാന അട്ടിമറി. കഴിഞ്ഞ തവണ പി. രാജീവിനോട് തോറ്റ മുൻമന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിന് ഇത് മധുരപ്രതികാരമാണ്.
വി.കെ. ശ്രീകണ്ഠൻ എം.പിയുടെ ഭാര്യ കെ.എ. തുളസി സി.പി.എം കോട്ടയായ കോങ്ങാട്ട് നേടിയ വിജയമാണ് പാലക്കാട്ടെ പ്രധാന അട്ടിമറി. മന്ത്രി എം.ബി. രാജേഷിനെ തോൽപിച്ച് തൃത്താല തിരിച്ചുപിടിച്ച വി.ടി. ബൽറാമിന്റെ നേട്ടവും അട്ടിമറി തന്നെ. ഇരിങ്ങാലക്കുടയിൽ മന്ത്രി കെ. ബിന്ദുവിനെതിരെ കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ നേടിയ വിജയമാണ് തൃശൂരിലെ ഹൈലൈറ്റ്. വയനാട് മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിനെ കോൺഗ്രസിലെ ഉഷ വിജയൻ അട്ടിമറിച്ചത് സി.കെ. ജാനുവിന്റേത് ഉൾപ്പെടെയുള്ള ആദിവാസികളുടെ പിന്തുണയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

