തൂക്കുകയറിലേക്ക് കടമ്പകളേറെ
text_fieldsകൊച്ചി: അസ്ഫാക് ആലത്തിന്റെ വധശിക്ഷ നടപ്പാകാൻ നിയമനടപടികളുടെ കടമ്പകൾ ഇനിയുമേറെ കടക്കണം. സെഷൻസ് കോടതി വിധിക്ക് ഹൈകോടതിയുടെ അംഗീകാരംകൂടി ലഭിച്ചാലേ ശിക്ഷാവിധി നിലവിൽവരൂ. ഹൈകോടതിയുടെ അംഗീകാരം ലഭിക്കാൻ അവിടെയും വാദം കേൾക്കണം.
വധശിക്ഷക്ക് അനുമതി നൽകേണ്ട വിഷയത്തിൽ പ്രതിയുടെയോ പ്രോസിക്യൂഷന്റെയോ മറ്റ് ബന്ധപ്പെട്ടവരുടെയോ അപ്പീലുകൾകൂടി ഈ ഘട്ടത്തിൽ ഉണ്ടാകാറുണ്ട്. ഈ ഹരജികളിലെയും അംഗീകാരം നൽകേണ്ടത് സംബന്ധിച്ച വിഷയത്തിലെയും വാദം ഒന്നിച്ച് നടക്കുകയാണ് പതിവ്. എന്നാൽ, വിചാരണ കോടതി വിധിച്ച വധശിക്ഷയിൽ തീരുമാനം എടുക്കാൻ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻകൂടി (ശിക്ഷ ലഘൂകരിക്കേണ്ടതുണ്ടോ എന്ന അന്വേഷണം) കോടതി നടത്തേണ്ടതുണ്ടെന്ന് അടുത്തിടെ സുപ്രീംകോടതിയുടെ നിർദേശമുണ്ട്. ഇതോടെ ഹൈകോടതി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കും.
വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി നിനോ മാത്യു, പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാം എന്നിവരുടെ അപ്പീൽ ഹരജികൾ ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്. രണ്ട് കേസുകളിലും മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് ഉത്തരവിട്ടിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലേ വധശിക്ഷ നൽകാവൂ എന്ന മുൻ ഉത്തരവുകളുടെ തുടർച്ചയായാണ് ഇത്തരമൊരു അന്വേഷണത്തിന് സുപ്രീംകോടതി നിർദേശമുള്ളത്. വധശിക്ഷ വിധിച്ച കേസുകളിൽ സംസ്ഥാനത്ത് ആദ്യമായാണ് ഈ രണ്ടു കേസുകളിൽ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ ഉത്തരവുണ്ടാകുന്നത്. ദേശീയ നിയമ വിദ്യാലയമായ നുവാൽസിലെ വിദ്യാർഥികളെയാണ് ഇതുസംബന്ധിച്ച പഠനത്തിന് ഹൈകോടതി നിയോഗിച്ചത്. ഇതുസംബന്ധിച്ച സർക്കാറിന്റെ റിപ്പോർട്ടും കോടതി തേടേണ്ടതുണ്ട്.
അസ്ഫാക് ആലത്തിന്റെ വധശിക്ഷക്ക് അംഗീകാരം നൽകാനുള്ള വിഷയവും അപ്പീലുകളും പരിഗണിക്കുമ്പോഴും സുപ്രീംകോടതി നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയാൽ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈകോടതി ഉത്തരവിടേണ്ടിവരും. വാദം പൂർത്തിയാക്കി ശിക്ഷ ശരിവെച്ചാൽ പ്രതിയും വധശിക്ഷ റദ്ദാക്കിയാൽ പ്രോസിക്യൂഷനോ കുട്ടിയുടെ ബന്ധുക്കളോ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും ഏറക്കുറെ ഉറപ്പാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണോ ഹൈകോടതി വിധിയെന്ന സൂക്ഷ്മപരിശോധന സുപ്രീംകോടതിയും നടത്തും. തലനാരിഴ കീറിയുള്ള പരിശോധനക്കൊടുവിൽ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചാൽ, പുനഃപരിശോധന ഹരജി നൽകാം. അതും തള്ളിയാൽ പ്രതിക്ക് മുന്നിലുള്ള മാർഗം രാഷ്ട്രപതിക്ക് ദയാഹരജി നൽകുകയെന്നതാണ്. ദയാഹരജി തള്ളുന്നതോടെയാണ് വധശിക്ഷ അന്തിമമായി ഉറപ്പാവുക. കോടതികളുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളിലെ നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ഡൽഹി നിർഭയ കൊലക്കേസ് പ്രതികൾ നിരന്തരം കോടതിയെ സമീപിച്ച് അവസാന നിമിഷം വരെ നിയമ പോരാട്ടം നടത്തിയ ചരിത്രവുമുണ്ട്.
അവസാന അപ്പീൽ സാധ്യതയും തള്ളപ്പെടുന്നതോടെ ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ച് ശിക്ഷ നടപ്പാക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിക്കും. പിന്നീട് ‘കണ്ടെംംഡ് സെൽ’ എന്ന ഏകാന്ത തടവിലേക്ക് പ്രതിയെ മാറ്റും. മരണം മുന്നിൽക്കണ്ട് മാനസികമായി തകർന്ന പ്രതിയെ വധശിക്ഷ സ്വബോധത്തോടെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലെത്തിക്കാനുള്ള നടപടികൾ ജയിലധികൃതർ സ്വീകരിക്കും. ഇഷ്ടമുള്ള ആഹാരം നൽകുകയും ഇഷ്ടമുള്ളവരെ സന്ദർശകരായി അനുവദിക്കുകയും ചെയ്യും. ചികിത്സ ആവശ്യമുള്ളവർക്ക് അത് നൽകും. വിൽപത്രം എഴുതാൻ നിയമസഹായം ചെയ്തുനൽകും. മതവിശ്വാസ പ്രകാരമുള്ള പ്രാർഥനകൾക്കും മറ്റും പുരോഹിതരുടെ സാന്നിധ്യത്തിൽതന്നെ അവസരമൊരുക്കും. ഈ സമയത്തെല്ലാം തൂക്കിലേറ്റുന്ന കയറിന് താങ്ങാനാവുന്നവിധം പ്രതിയുടെ തൂക്കം ക്രമീകരിച്ച് നിർത്താനുള്ള നടപടികളുമുണ്ടാകും. സൂര്യോദയത്തിനു മുമ്പാണ് വധശിക്ഷ നടപ്പാക്കാറുള്ളത്. തൂക്കുന്നതിനു മുമ്പ് അതേ ഭാരമുള്ള ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. അതിനു ശേഷമാവും കഴുമരത്തിന്റെ പോഡിയത്തിൽ പ്രതിയെ എത്തിച്ച് തലയിൽ കറുത്ത സഞ്ചി ധരിപ്പിച്ചു നിർത്തി ശിക്ഷ നടപ്പാക്കുക. മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ആരാച്ചാരുടെ അഭാവം സംസ്ഥാനത്ത് വധശിക്ഷകൾ നടപ്പാക്കാതിരിക്കാൻ ഒരു കാരണമാണ്. ആരാച്ചാരെ കണ്ടെത്തി തൂക്കിലേറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാൽ ആരാച്ചാർക്ക് പിന്നീട് ലഭിക്കുന്നത് വി.ഐ.പി പരിവേഷമായിരിക്കും. സന്ദർശകർക്കടക്കം നിയന്ത്രണമുണ്ടാകും. അവരും കുടുംബവും പൊലീസ് സുരക്ഷക്ക് കീഴിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.