ആളുമാറി അറസ്റ്റ്: ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാലുവർഷം
text_fieldsപാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ വയോധികക്ക് നീതിതേടി അലയേണ്ടിവന്നത് നാലുവർഷം. പാലക്കാട് കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മക്കാണ് നിയമപാലകരുടെ വീഴ്ചയിൽ ഗുരുതര മനുഷ്യാവകാശലംഘനം നേരിടേണ്ടിവന്നത്.
2019ലാണ് പാലക്കാട് സൗത്ത് പൊലീസ് 80കാരിയായ ഭാരതിയമ്മയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. അത്രമേൽ ഭീതിദമായ ആ ദിവസം ഓർത്തെടുത്തപ്പോൾ ചുളിവുവീണ കണ്ണുകളിൽ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി. പെട്ടെന്നൊരുദിവസം കുറച്ച് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് കടന്നുവന്നു.
ഏറെക്കാലമായി തമിഴ്നാട്ടിൽ താമസിച്ചിരുന്ന ഭാരതിയമ്മ നാട്ടിൽ തിരിച്ചെത്തി വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഭര്‍ത്താവ് മരിച്ചു. കുട്ടികളുമില്ല. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുകയാണെന്നാണ് പൊലീസ് അറിയിച്ചത്. താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്ന് ഭാരതിയമ്മ പറയുന്നു.
താന്‍ എവിടെയും വീട്ടുജോലിക്ക് നിന്നിട്ടില്ല, ഇങ്ങനെയൊരു കേസുമായി ബന്ധമില്ല എന്ന് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ പൊലീസിനോട് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍, പൊലീസ് അത് മുഖവിലക്കെടുത്തില്ല. ഭാരതിയമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി കേസിന്റെ പിന്നാലെയാണ് ഈ 84കാരി. പിന്നീട് കോടതിയില്‍ പരാതിക്കാരൻ നേരിട്ടെത്തിയതോടെയാണ് പൊലീസിന് നാണക്കേടായ സംഭവം ചുരുളഴിയുന്നത്. ഇതല്ല യഥാർഥ പ്രതിയെന്നും പ്രതിക്ക് 50 വയസ്സ് മാത്രമേ ഉള്ളൂവെന്നും ഇവരെ തനിക്ക് അറിയില്ലെന്നും പരാതിക്കാരന് കോടതിയെ അറിയിച്ചു. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അവസാനമായത്. കേസുമായി മുന്നോട്ട് പോകാനില്ലെന്നും പരാതിക്കാർ പറഞ്ഞു.
കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും അവിടത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് ഭാരതിക്കെതിരെ കേസെടുത്തു, അറസ്റ്റ് ചെയ്തു. ഇവര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. ഇവരെക്കുറിച്ച് പിന്നീട് വിവരം ഉണ്ടായിരുന്നില്ല. 2019ലാണ് പൊലീസ് വീണ്ടും കേസിൽ നടപടി ആരംഭിച്ചത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് അറസ്റ്റ് ചെയ്തതാകട്ടെ കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മയെയും.
യഥാർഥ പ്രതിയെക്കുറിച്ച് അറിഞ്ഞതോടെയാണ് 84കാരിയായ ഭാരതിയമ്മക്ക് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായത്. യഥാർഥ പ്രതിയും ഇവരും തമ്മില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. സ്വത്തുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ തന്റെ വിലാസം പൊലീസില്‍ മാറ്റിക്കൊടുത്തതാകാം എന്നാണ് ഭാരതിയമ്മ കരുതുന്നത്.
അതേസമയം, വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി പൊലീസ് അധികൃതരും രംഗത്തെത്തി. മഠത്തില്‍ എന്നാണ് ഇവരുടെ വീട്ടുപേര്. ഇതേ മേല്‍വിലാസമുള്ള നിരവധി വീടുകളുണ്ട്. അങ്ങനെ തങ്ങള്‍ക്ക് തെറ്റിയതാകാം എന്നാണ് അധികൃതർ പറയുന്നത്. പൊലീസിനെതിരെ പരാതി നൽകുമോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായി ‘ഒന്നിനുമില്ല കുട്ട്യേയ്’ എന്ന മറുപടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.