ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണം; അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയിൽ
text_fieldsബംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പി.ഡി.പി ചെയർമാൻ അബ്ദുനാസിർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യനില മോശമായതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. ആയുർവേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണമെന്ന് ഹരജിയിൽ പറയുന്നു.
വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹരജി പിൻവലിച്ചാണ് സൂപ്രീംകോടതിയെ സമീപിച്ചത്. മൂന്നാഴ്‌ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്‌ദനിയെ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങി പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാൽ, വൃക്കയുടെ പ്രവര്‍ത്തനക്ഷമത വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്‌ത്രക്രിയക്ക് വിധേയമാവുന്നത് അതീവ സങ്കീര്‍ണമായിരിക്കുമെന്നാണ് വിദഗ്ധ ഡോക്‌ടര്‍മാരുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്. ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും മഅ്‌ദനിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ക്രിയാറ്റിന്റെ അളവ് വളരെ ഉയര്‍ന്നുതന്നെ തുടരുന്ന സാഹചര്യത്തില്‍ ദിവസത്തിലെ മുഴുവന്‍ സമയത്തും ശക്തമായ തണുപ്പ് ശരീരരത്തില്‍ അനുഭവപ്പെടുന്നുണ്ട്. കാഴ്‌ച കുറയുകയും ശരീരം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ. ഹരീസ് ബീരാൻ മുഖേന ഹരജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

