സുരേന്ദ്രനെതിരെ ഉറച്ചുതന്നെ; ശോഭയില്ലാത്തത് 'ശോഭ' കുറച്ചു
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച സീറ്റ് കിട്ടാത്തതിന് ശോഭ സുരേന്ദ്രനെ പഴിചാരി രക്ഷപ്പെടാൻ സംസ്ഥാന പ്രസിഡൻറ് കെ. സുേരന്ദ്രൻ ശ്രമിക്കുന്നതായി ആക്ഷേപം. ചിലർ മാറിനിൽക്കുന്നത് പാർട്ടിയിൽ ചർച്ച ചെയ്ത് ആവശ്യമായ നടപടിയെടുക്കുെമന്ന് സുരേന്ദ്രൻ ഞായറാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
സംസ്ഥാന വൈസ് പ്രസിഡൻറും മുതിർന്ന നേതാവുമായ ശോഭ സുേരന്ദ്രനെ മാറ്റിനിർത്തിയത് വോട്ടെടുപ്പിൽ പ്രതിഫലിച്ചതായി ശോഭ പക്ഷം പറയുന്നു. കെ. സുരേന്ദ്രന് വിദ്വേഷമുള്ളതിനാലാണ് ശോഭ പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്ന് എതിർപക്ഷം ആരോപിക്കുന്നു. തോൽവിക്ക് ഉത്തരവാദി സുരേന്ദ്രൻ മാത്രമാണ്. ബി.ജെ.പിയിലെ വനിത മുഖമായ ശോഭ ഇല്ലാതിരുന്നതോടെ വനിത വോട്ടർമാർ പാർട്ടിയോട് മുഖംതിരിച്ചുവെന്നും ശോഭ പക്ഷം വിലയിരുത്തുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30 എം.എൽ.എമാരുണ്ടാകുെമന്ന് സുരേന്ദ്രൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ 30 ഇടത്ത് മുന്നേറുമെന്നും അവകാശപ്പെട്ടു. എന്നാൽ, ഒരു നിയമസഭ മണ്ഡലത്തിൽ മാത്രമാണ് മുൻതൂക്കമുള്ളത്.
സുരേന്ദ്രൻ പ്രസിഡൻറാകുന്നതിനെ ആർ.എസ്.എസ് എതിർത്തത് വെറുതെയല്ലെന്നാണ് ശോഭയെ അനുകൂലിക്കുന്നവരുടെ നിലപാട്. പബ്ലിസിറ്റിയിലായിരുന്നു സംസ്ഥാന പ്രസിഡൻറിന് താൽപര്യമെന്ന് ചില മുതിർന്ന നേതാക്കളും സമ്മതിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി- യു.ഡി.എഫ് ബന്ധം എൽ.ഡി.എഫ് വലിയ പ്രചാരണ വിഷയമാക്കിയിരുന്നു. എൽ.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധമടക്കം ബി.ജെ.പിയുടെ പ്രചാരണത്തിലില്ലായിരുന്നു.
സ്വർണ കള്ളക്കടത്തും ബിനീഷ് കോടിയേരിയുടെ കേസും മാത്രം കേന്ദ്രീകരിക്കുകയായിരുന്നെന്നും ശോഭ പക്ഷം വിലയിരുത്തുന്നു. 1200 സീറ്റിൽ രണ്ടാമതായതിന് കോൺഗ്രസിനെയും സി.പി.എമ്മിനെയുമാണ് സുരേന്ദ്രൻ കുറ്റം പറഞ്ഞത്. എന്നാൽ, ആർ.എസ്.എസ് നേതൃയോഗമടക്കം ഈ വാദം തള്ളിയതായാണ് സൂചന.
സുരേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയ ശോഭ പക്ഷം ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, പ്രചാരണത്തിന് ഇറങ്ങാത്തതിെൻറ പേരിൽ ശോഭയടക്കം മുതിർന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
പ്രവർത്തിക്കാത്തവർക്കെതിരെ നടപടി –കെ. സുരേന്ദ്രൻ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത് എൻ.ഡി.എയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ ചിലയാളുകൾ പ്രവർത്തിച്ചില്ലെന്നത് സത്യമാണ്.
എന്നാൽ അത് ഫലത്തെ സ്വാധീനിച്ചിട്ടില്ല. പ്രവർത്തിക്കാത്തവരെ സംബന്ധിച്ച് ചർച്ചചെയ്ത് ആവശ്യമായ നടപടിെയടുക്കുമെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചാൽ വെറുതെയിരിക്കില്ല. ബി.ജെ.പി ജയിക്കാതിരിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും കൂട്ടുകൂടുകയാെണങ്കിൽ പല കൊലകൊമ്പന്മാരും നിയമസഭ കാണില്ല.
എട്ടുലക്ഷത്തിലധികം വോട്ടുകൾ ബി.ജെ.പിക്ക് വർധിച്ചു. ജില്ല പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലുമായി 35,75,000 വോട്ടുകളാണ് എൻ.ഡി.എക്ക് കിട്ടിയത്. 300ൽ അധികം പഞ്ചായത്തുകളിൽ സീറ്റും ലഭിച്ചു. എൻ.ഡി.എക്ക് കിട്ടാനിടയുള്ള 25 സ്ഥലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് ധാരണയുണ്ടാക്കിയിരിക്കുന്നു.–സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.