എല്ലാ വീടുകൾക്കും ഒരേനിറത്തിൽ നമ്പർ പ്ലേറ്റും പുതിയ നമ്പറും വരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വീടുകൾക്കും ഒരുപോലെയുള്ള നമ്പർ പ്ലേറ്റ് വരുന്നു. സ്വർണ നിറത്തിൽ ആകർഷകമായ രീതിയിൽ നമ്പർ പ്ലേറ്റ് തയാറാക്കാനുള്ള ആലോചനകൾ സർക്കാർതലത്തിൽ പുരോഗമിക്കുകയാണ്. തദ്ദേശ വാർഡ് വിഭജനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്ന സാഹചര്യത്തിലാണ് ഏകീകൃത നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നത്.
വീടുകൾ, ഫ്ലാറ്റുകൾ, ഓഫിസുകൾ എന്നിങ്ങനെ ഓരോന്നിനെയും ഓരോ ഡോർ ആയി കണക്കാക്കിയാണ് നമ്പർ നൽകുന്നത്. ഒമ്പതക്ക നമ്പറുള്ള ഡിജി ഡോർ പിൻ ക്യൂ.ആർ കോഡ് സഹിതം ബോർഡിലുണ്ടാകും.
തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി ബോർഡ് സ്ഥാപിക്കും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ജിയോ ടാഗിങ്ങും നടത്തും. ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നത്. കോർപറേഷനുകളിൽ കെ സ്മാർട്ടുമായും പഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയറുകളുമായും ബന്ധിപ്പിച്ചാണ് നമ്പർ നൽകുക.
ബോർഡ് തയാറാക്കുന്നതിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനുള്ള ആലോചനയിലാണ് തദ്ദേശവകുപ്പ്. ഡീലിമിറ്റേഷൻ കമ്മിറ്റിയുടെ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ തദ്ദേശവകുപ്പും നമ്പർപ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

