എല്ലാ വനിത കരാർ ജീവനക്കാർക്കും പ്രസവാവധി ആനുകൂല്യം
text_fieldsകൽപറ്റ: കരാർ കാലാവധി പരിഗണിക്കാതെ ഇനി എല്ലാ വനിത കരാർ ജീവനക്കാർക്കും പ്രസവാവധി ആനുകൂല്യങ്ങൾ. ഒരേ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ കുറഞ്ഞത് 80 ദിവസമെങ്കിലും ജോലിചെയ്തിട്ടുള്ള എല്ലാ വനിതകൾക്കും ഇനി തുല്യമായ പ്രസവാവധി ആനുകൂല്യങ്ങൾ ലഭിക്കും.
പ്രസവം നടക്കാനിടയുള്ള തീയതിക്കോ അബോർഷൻ സംഭവിക്കുന്ന തീയതിക്കോ തൊട്ടുമുമ്പുള്ള 12 മാസത്തിൽ ഇടവേളയോട് കൂടിയതോ അല്ലാതെയോ ഒരേ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ കുറഞ്ഞത് 80 ദിവസമെങ്കിലും ജോലി ചെയ്താൽ പ്രസവാവധി ആനുകൂല്യങ്ങൾക്കും ഗർഭം അലസൽ അവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. കേരള സർവിസ് ചട്ടങ്ങൾ ഭാഗം ഒന്ന്, അനുബന്ധം എട്ട്, ചട്ടം ഒമ്പത് പ്രകാരമാണിത്. അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആർ. ജ്യോതിലാൽ ഇറക്കിയ പുതിയ ഉത്തരവിന് 2021 ജനുവരി നാലുമുതൽ മുൻകാല പ്രാബല്യവുമുണ്ട്.
കരാർ അടിസ്ഥാനത്തിൽ നിയമിതരാകുന്ന വനിത ഉദ്യോഗസ്ഥർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ 180 ദിവസത്തേക്കോ കരാർ അവസാനിക്കുന്ന തീയതി വരെയോ ഏതാണ് ആദ്യം അന്നുവരെ പരിപൂർണ ശമ്പളത്തോടെ പ്രസവാവധി നൽകുന്നുണ്ട്. പ്രസവം നടക്കാനിടയുള്ള ദിവസത്തിന് മൂന്നു ആഴ്ചകൾക്ക് മുമ്പുള്ള തീയതി മുതൽ ഇതിന് അർഹതയുണ്ട്.
ആറ് ആഴ്ചത്തേക്കോ കരാർ അവസാനിക്കുന്ന തീയതി വരേയോ ഏതാണോ ആദ്യം അന്നുവരെ പൂർണ ശമ്പളത്തോടെയുള്ള ഗർഭം അലസൽ അവധിയും അനുവദിച്ചിരുന്നു. എന്നാൽ, പ്രസവം നടക്കാനിടയുള്ള തീയതിക്കോ അബോർഷൻ സംഭവിക്കുന്ന തീയതിക്കോ തൊട്ടുമുമ്പ് തൊഴിലുടമയുടെ കീഴിൽ കുറഞ്ഞത് 80 ദിവസമെങ്കിലും ഇവർ ജോലി ചെയ്തിട്ടില്ലെങ്കിൽ മേൽ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരുന്നില്ല. നിലവിൽ കരാർ കാലാവധി മാത്രം പരിഗണിച്ചാണ് ഈ അവധി അനുവദിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

