മദ്യത്തിലെ വീര്യം: എം.വി. ഗോവിന്ദന്റെ കുറിപ്പ് വായിച്ച് മുഖ്യമന്ത്രിയുടെ മറുപടി
text_fieldsതിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിനിർദേശം സംസ്ഥാനത്ത് മദ്യമൊഴുക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക്, ഇടതുസർക്കാർ കാലത്തെ മദ്യനയത്തിനുള്ള ചട്ടഭേദഗതിക്കുറിപ്പ് നിയമസഭയിൽ വായിച്ച് മുഖ്യമന്ത്രിയുടെ മറുപടി. അന്ന് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ, ചട്ടം രൂപവത്കരിക്കേണ്ട സാഹചര്യം വിശദീകരിച്ച് ഫയലിലെഴുതിയ കുറിപ്പാണ് വി.ഡി. സതീശൻ വായിച്ചത്. ഇതുസംബന്ധിച്ച് 2021 നവംബർ 16നാണ് ഫയൽ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമെന്ന് ഉദയഭാനു കമീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും വില്പന ബെവ്കോ വഴിയായതിനാല്‍ നിശ്ചിത പ്രായത്തിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ലഭിക്കൂവെന്ന് ഉറപ്പുവരുത്താവുന്നതാണെന്നുമാണ് ഇടതുസർക്കാർ കാലത്തെ ഒരു സെക്രട്ടറി ഫയലിൽ എഴുതിയത്.
ഇത്തരം മദ്യം വിദ്യാർഥികള്‍ക്കിടയില്‍ വ്യാപകമാകുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യത്തെ ഹാനികരമായി ബാധിക്കില്ലെന്നും ടൂറിസം, ഐ.ടി മേഖലകളില്‍ ഉണര്‍വുണ്ടാക്കുമെന്നും ആ ഫയലിൽ പറയുന്നു.
ബക്കാര്‍ഡി ഇന്ത്യ, എസ്.ഡി.എഫ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ കമ്പനികള്‍ നല്കിയ അപേക്ഷകള്‍ ഒരുമിപ്പിച്ച് വീര്യംകുറഞ്ഞ മദ്യത്തിന് നിര്‍വചനം നല്കി തിരികെ അയക്കണമെന്ന എം.വി. ഗോവിന്ദന്റെ കുറിപ്പും ഇതിലുണ്ട്. അന്നത്തെ മന്ത്രി എം.വി. ഗോവിന്ദനാണ് ചട്ടഭേദഗതിയുടെ കരട് അംഗീകരിച്ചത്. 2023 ജൂലൈ 25ന് കരട് ചട്ടഭേദഗതി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ എം.വി. ഗോവിന്ദന് ശിപാര്‍ശ ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.വി. ഗോവിന്ദന്റെ കുറിപ്പ്
‘സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരാൻ മദ്യവർജനത്തിലൂന്നിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. മദ്യനിരോധനം വിജയകരമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് അനുഭവങ്ങളിലൂടെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മദ്യവർജന ആശയം കൈക്കൊണ്ടത്. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുന്നതുസംബന്ധിച്ച് പഠിച്ച ഉദയഭാനു കമീഷന്, വീര്യംകൂടിയ മദ്യം ഘട്ടംഘട്ടമായി കുറച്ച്, വീര്യംകുറഞ്ഞ മദ്യ ഉപയോഗത്തിലേക്ക് ജനങ്ങളെ കൊണ്ടുവരണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.
സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ത്യന്‍ നിർമിത വിദേശമദ്യത്തിന്റെ വീര്യം 42.86 ശതമാനമാണ്. ഇതിനൊപ്പം 20 ശതമാനംവരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യംകൂടിയ മദ്യത്തിന്റെ ഉപഭോഗം കുറക്കാനാവുമെന്ന് കരുതുന്നു.
2022-23ലെ മദ്യനയത്തില്‍, 20 ശതമാനംവരെയുള്ള വീര്യംകുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നല്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി 0.5 മുതല്‍ 20 ശതമാനംവരെ വീര്യമുള്ള മദ്യം വിൽക്കുന്നതിന് അനുമതി നല്കാൻ വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരട് ചട്ടം തയാറാക്കിയിരിക്കുന്നു. പ്രസ്തുത കരട് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കായി സമര്‍പ്പിക്കുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

