പ്രളയം അതിജീവിക്കാൻ സ്പെഷൽ ആട്ടിൻകൂട്
text_fieldsഅമ്പലപ്പുഴ: പ്രളയത്തെ അതിജീവിക്കാൻ നിർമിച്ച ആട്ടിൻകൂട് ശ്രദ്ധേയമാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം മിത്രക്കാട് വീട്ടിൽ സുശീലൻ-രുക്മിണി ദമ്പതികൾക്കായാണ് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂട് നിർമിച്ചത്.
30 വർഷമായി പശു, ആട് കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന രുക്മിണി കഴിഞ്ഞ പ്രളയകാലത്ത് തെൻറ ആറ് പശുവും 11 ആടുമായി വളഞ്ഞവഴിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇത്തവണ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2020-21 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2,23,400 രൂപ ചെലവിലാണ് പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന ആട്ടിൻ കൂട് നിർമിച്ചത്. ഒരു മാസംകൊണ്ട് 42 തൊഴിൽ ദിനങ്ങളാണ് ഇതിനായി ചെലവഴിച്ചത്.
ഒരു മീറ്റർ ഉയരത്തിലാണ് കൂടിെൻറ ഫൗണ്ടേഷൻ നിർമിച്ചിരിക്കുന്നത്. ആടിൻ കാഷ്ഠം ഉൾപ്പെടെയുള്ളവ താഴെ ഷീറ്റ് കൊണ്ടുനിർമിച്ച പ്രത്യേക അറയിൽ നിക്ഷേപിക്കാൻ കഴിയും. എൻ.ആർ.ഇ.ജി അസി. എൻജിനീയർ ഫസീല നാസർ മുൻകൈയെടുത്താണ് ഏറെ വ്യത്യസ്തമാർന്ന ഇത് നിർമിച്ചത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ആദ്യത്തെ സംരംഭമാണിത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജിത് കാരിക്കൽ ഉദ്ഘാടനം നിർവഹിച്ചു. കാക്കാഴം കമ്പിവളപ്പ് സ്വദേശികളായ ആഷിഖ്, റിനാസ്, സവാദ്, ദിൽഷർ എന്നിവരാണ് ആട്ടിൻകൂട് രൂപകൽപന ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗം ജി. രാധ, കഞ്ഞിപ്പാടം ക്ഷീര സംഘം സെക്രട്ടറി അഞ്ജലി, ഓവർസിയർ രമ്യ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.