ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
text_fieldsആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ചു പൊലീസുകാരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളിയത്. പ്രതികൾക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹരജി ജഡ്ജി ഹണി എം. വർഗ്ഗീസ് തള്ളിയത്. പ്രതികൾക്ക് ജാമ്യംകിട്ടില്ലെന്ന സാഹചര്യം നിലവിലില്ലെന്ന് ജഡ്ജി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. മർദ്ദനമേറ്റ എം.എൽ.എ എ.ഡി. തോമസിനെയും അജയ് ജൂവൽ കുര്യാക്കോസിനെയും കേസിൽ കക്ഷിചേർത്തു.
യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻന്മാർ ഉൾപ്പെടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചതിന് തെളിവില്ലെന്ന് കാണിച്ച് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത് 2024 ആഗസ്റ്റ് 16നാണ്. 298 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകർത്ത മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേരളം നടുങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. ജൂലൈ 30ലെ ദുരന്തത്തിൻറെ പതിനേഴാം ദിവസം മർദനക്കേസ് എഴുതിത്തള്ളി റിപ്പോർട്ട് നൽകിയത് അന്ന് ക്രമസമാധാന എ.ഡി.ജി.പിയായിരുന്ന എം.ആർ. അജിത് കുമാറിൻറെ സമ്മർദം കൊണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
വയനാട്ടിലെ രക്ഷാപ്രവർത്തന മേൽനോട്ട ചുമതലയുണ്ടായിരുന്ന അജിത് കുമാർ അതിനിടയിൽ കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ തൻറെ ഓഫിസിലേക്ക് വിളിപ്പിച്ചു. അജിത്കുമാറും തിരുവനന്തപുരത്തെത്തി. ഗൺമാൻമാരെ കുറ്റവിമുക്തരാക്കി എത്രയുംവേഗം കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും ഇപ്പോൾ നൽകിയാൽ മാധ്യമങ്ങളൊന്നും അറിയില്ലെന്നും നിർദേശിച്ചതായാണ് മൊഴി. തെളിവുകൾ എതിരാണെന്നും ഇനിയും അന്വേഷിക്കാനുണ്ടെന്നും ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ അദ്ദേഹത്തിൻറെ ഓഫിസിലിരുത്തി റിപ്പോർട്ട് തിരുത്തിച്ചത്രേ. ആഗസ്റ്റ് 13 മുതൽ മൂന്നുദിവസം തിരുവനന്തപുരത്ത് താമസിപ്പിച്ച് റിപ്പോർട്ട് തിരുത്തിയെഴുതിയ ശേഷമാണ് ആലപ്പുഴയിലേക്ക് അവരെ മടക്കിയത്.
ഇന്നലെ വൈകീട്ട് തന്നെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

