എ.കെ.ജി സെൻറർ ആക്രമണം: പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ജിതിൻ
text_fieldsകോഴിക്കോട്:`ഞാൻ ചെയ്തിട്ടില്ല, ഒരുതെളിവുമില്ല, പൊലീസ് മർദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന്' എ.കെ.ജി സെൻറർ ആക്രമിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൽ കോടതിയിലേക്ക് കൊണ്ടുപോകവെ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെയുണ്ടാക്കിയത് കള്ളതെളിവുകളാണെന്നും ജിതിൻ പറഞ്ഞു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യം. ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറാണ് ജിതിൻ. ഏറെ വിവാദമായ കേസിൽ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടക്കുന്നത്. അന്വേഷണത്തിൽ പൊലീസിനെ അഭിനന്ദിച്ച് കൊണ്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്തെത്തി. എന്നാൽ, പൊലീസ് കള്ളക്കേസ് എടുക്കുകയാണെന്ന് കോൺഗ്രസ് ആേരാപിച്ചു. കേസിൽ കുടുക്കുകയായിരുന്നുവെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിെൻറ കുടുംബവും പറയുന്നു.
യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ജിതിനാണ് അക്രമണത്തിനുപിന്നിലെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത് ടീഷർട്ട്, ഷൂസ്, കാർ എന്നിവയിൽനിന്നാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നു. എ.കെ.ജി സെന്ററിന് മുന്നിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലുള്ളയാൾ ധരിച്ചിരുന്ന തരത്തിലുള്ള ടീഷർട്ടിട്ട് ജിതിൻ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടിരുന്നു. ജിതിൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ പ്രത്യേക ബ്രാൻഡിന്റേതാണെന്ന് പരിശോധനയിൽ മനസ്സിലായി. വസ്ത്രങ്ങൾ വിറ്റ കടയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇവിടെനിന്ന് വിറ്റ 2022 മേയിൽ പുറത്തിറക്കിയ ഈ ബ്രാൻഡിലുള്ള 12 ടീഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിനാണെന്ന് കണ്ടെത്തിയതാണ് നിർണായകമായത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മൺവിളയിലെ വീട്ടിൽനിന്നാണ് ജിതിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലും നിർണായകമായി. സ്വന്തമായി സ്കൂട്ടറില്ലാത്ത ജിതിന്റെ ഉടമസ്ഥതയിലുള്ള കാറും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ജിതിൻ കാറിൽ കയറി പോയശേഷം സ്കൂട്ടർ ഓടിച്ചുപോയത് മറ്റൊരാളാണെന്നും വ്യക്തമായി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ മാറ്റിയ ശേഷമാണ് എത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സംഭവദിവസം രാത്രി 11.25ന് എ.കെ.ജി സെന്ററിന്റെ മതിലിനുനേരെ പടക്കം എറിഞ്ഞശേഷം ഡിയോ സ്കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി അന്വേഷണസംഘം പറയുന്നു. കെ.എസ്.ഇ.ബിയുടെ ബോർഡ് സ്ഥാപിച്ച കാറിനടുത്തേക്ക് സ്കൂട്ടർ വരുന്നതും കാറിന് പിന്നാലെ സ്കൂട്ടർ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ച് മുന്നോട്ടുപോയശേഷം ജിതിൻ സ്കൂട്ടർ നിർത്തി കാറിലേക്ക് കയറി ഓടിച്ചുപോയി. ജിതിൻ വന്ന സ്കൂട്ടർ കാറിലുണ്ടായിരുന്ന ആളാണ് കൊണ്ടുപോയത്.
ജിതിന്റെ പേരിലാണ് കാറെന്ന് അന്വേഷണത്തിൽ മനസ്സിലായി. കെ.എസ്.ഇ.ബി അസി.എക്സി. എൻജിനീയർക്കായി ഓടുന്ന ടാക്സി കാറായിരുന്നു ഇത്. അസി.എക്സി. എൻജിനീയറുമായി സംസാരിച്ചപ്പോൾ വൈകീട്ട് വരെ കാർ ഉപയോഗിച്ചതായും വാടകക്കാണ് എടുത്തതെന്നും വ്യക്തമായി. കഴക്കൂട്ടംവരെ കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. സ്ഫോടകവസ്തു എടുക്കാൻ തുറന്നശേഷം അടക്കാന് മറന്നതാകാമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. നേരത്തേ ജിതിനെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സംഭവസമയം ഉപയോഗിച്ചിരുന്ന ഫോൺ ഇയാൾ വിറ്റതായും ആഗസ്റ്റിൽ മറ്റൊന്ന് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ പിടികൂടിയെങ്കിലും ജിതിന് എവിടെനിന്നാണ് സ്ഫോടകവസ്തു ലഭിച്ചത്, എവിടെ വെച്ചാണ് പടക്കം നിർമിച്ചത്, സഞ്ചരിച്ച സ്കൂട്ടർ എവിടെ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.