ബംഗളൂരുവിൽ പഠിക്കാനെത്തുന്നവരെ വലയിലാക്കും, പിടിക്കപ്പെടാതിരിക്കാൻ കോളുകൾ വാട്സ്ആപ്പിലൂടെ മാത്രം; എം.ഡി.എം.എയുമായി പിടിയിലായ അജിത്ത് ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണി
text_fieldsഅജിത്ത്
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് 89 ഗ്രാം എം.ഡി എം.എയുമായി പിടിയിലായ കുണ്ടായിത്തോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ കെ. അജിത്ത് (22) ലഹരി മാഫിയയിലെ പ്രധാന കണ്ണി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ആർ. ജഗ്മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എ സഹിതം അജിത്തിനെ പിടികൂടിയത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് ഫറോക്ക്, കുണ്ടായിത്തോട് ഭാഗങ്ങളിൽ വെച്ചാണ് വിൽപന നടത്തുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് ബംഗളൂരുവിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന രീതിയും ഉണ്ട്.
പിടിക്കപ്പെടാതിരിക്കാൻ വാട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. ഡാൻസാഫിന്റെ നേതൃത്വത്തിൽ ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയ പൊലീസ്, ലഹരി മരുന്നുമായി ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോഴാണ് പിടികൂടിയത്. പിടികൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷം രൂപ വില വരും. അജിത്തിന്റെ ലഹരി ഉപയോഗം കാരണം എൻജിനീയറിങ് ഡിപ്ലോമ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തുകയും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി ലഹരി വിൽപനയിലേക്ക് മാറുകയുമായിരുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന പണംകൊണ്ട് ഗോവയിലും ബംഗളൂരുവിലും പോയി നിശാ പാർട്ടികളിൽ പങ്കെടുത്ത് ആർഭാട ജീവിതം നയിച്ചുവരുകയായിരുന്നു അജിത്ത്.
ഡാൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻ വീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എം. ഷിനോജ്, എൻ.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, ഇ.വി. അതുൽ, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, കസബ സ്റ്റേഷനിലെ എസ്.ഐ മാരായ സജിത്ത്മോൻ, എം.ജെ. ബെന്നി, സി.പി.ഒ മുഹമ്മദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

